ദഅ്‌വത്ത്‌ ഗുണകാംക്ഷയാണ്, ഗുസ്തിയല്ല

ചില മുസ്‌ലിംകൾ ദഅ്‌വ നടത്തുന്നതായി അവകാശപ്പെടാറുണ്ട്‌. മിക്കപ്പോഴും ശരിയല്ലത്‌. എന്താണ് ദഅ്‌വ എന്നും എന്തല്ല ദഅവ എന്നും അവർക്കറിയില്ല. ഉദാഹരണത്തിന്ന് ഇതര വിശ്വാസികളുമായി ധാരാളം പേർ സംവാദങ്ങൾ സംഘടിപ്പിക്കുകയും അതിനെ ദഅ്‌വ എന്ന് വിളിക്കുകയും ചെയ്യുന്നു. പക്ഷേ സംവാദം ഒരുതരം ധൈഷണിക ഗുസ്തി മാത്രമാണ്. ദഅ്‌വയല്ല.

ദഅ്‌വയും സംവാദവും വിഭിന്നങ്ങളാണ്. നിങ്ങളുടെ ശത്രുവിന്റെ മുന്നിൽ നിങ്ങളുടെ സത്യം സമർത്ഥിക്കലാണ് സംവാദത്തിൽ നടക്കുന്നത്‌. പക്ഷേ സർവ്വശക്തന്റെ കോപത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമമാണ് ദഅവ. അവിടെ നിങ്ങളൊരു ഗുണകാംക്ഷിയാണ്. ദൈവമാർഗത്തെക്കുറിച്ച്‌ മറ്റുള്ളവരെ ബോധവാന്മാരാക്കാൻ ശ്രമിക്കുന്ന ആളാണ് ഒരു ദാഇ. അഥവാ ദഅവയുടെ അത്മാവ്‌ സഹാനുഭൂതിയാണ്. സംവാദത്തിന്റെയാകട്ടെ ഗുസ്തിയും.

ദഅ്‌വയെന്നാൽ ജനങ്ങളെ ഇസ്‌ലാമിലേക്ക്‌ വിളിക്കലാണ്. ഒരു ദാഇക്കും ശത്രുവിനെ ഉണ്ടാക്കാനാവില്ല. ദാഇയുടെ ഹൃദയം സ്നേഹത്താലും കാരുണ്യത്താലും നിറഞ്ഞതാണ്. മനുഷ്യരാശിയെ മുഴുവൻ (തന്റെ ശത്രുവിനെ ഉൾപ്പെടെ) സ്നേഹിക്കുവാൻ കഴിയുന്നവനാണ് ദാഇ. പ്രവാചകൻ (സ) പറഞ്ഞിരുന്നത്‌ 'ഞാൻ നിങ്ങളുടെ ഗുണകാംക്ഷിയാണ് ' എന്നാണ്. ദാഇയുടെ പെരുമാറ്റം എപ്പോഴും സൗഹൃദാടിസ്ഥാനത്തിലായിരിക്കണം. ദഅവയിൽ നവീകരണം (അപ്‌ഡേറ്റിംഗ്‌) അത്യന്താപേക്ഷികമാണ്. ഓരോ പ്രവാചകനും അതാതു സംഘങ്ങളുടെ ഭാഷയിലാണ് അയക്കപ്പെട്ടത്‌. ഭാഷ എന്നു പറയുമ്പോൾ മാധ്യമങ്ങളും പെടും. ആധുനിക കാലത്ത്‌ എല്ലാം മാറിക്കഴിഞ്ഞു. അതിനൊത്ത്‌ നമ്മളും നവീകരിക്കണം.

കടപ്പാട്‌ : മൗലാനാ വഹീദുദ്ദീൻ ഖാൻ

തിന്മയോട്‌ മസ്വ്‌ലഹത്തോ?

തിന്മകൾ പെരുകുവാനുള്ള ഏറ്റവും പ്രധാന കാരണം ചോദ്യമുയർത്തുന്നവരുടെ തിരോധാനമാണ്. ചോദ്യം ചോദിക്കാത്തവരെ പ്രശംസിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നത്‌ ദീനം പിടിച്ച ഒരു കാലത്തിന്റെ ലക്ഷണമാണ്. വിമർശനത്തെ ഭയക്കുകയും വിമർശകരെ അരുക്കാക്കുകയും ചെയ്യുമ്പോൾ സ്തുതി പാഠകരുടേയും ഉദാസീനരുടേയും ഒരു തലമുറ ഉയർന്നുവരും. തിന്മകളോട്‌ മസ്വ്‌ലഹത്താകുന്ന തലമുറ.

തിന്മ ചെയ്യാതിരിക്കുന്നതു പോലെ അതിനു കൂട്ടുനിൽക്കാതിരിക്കുന്നതും സർവ്വ ഊക്കോടെ അതിനെ ചെറുക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വ്യക്തിപരമായി കുറ്റം ചെയ്യുന്നവൻ മാത്രമല്ല പാപി, കുറ്റങ്ങളോട്‌ നിസ്സംഗത പുലർത്തുന്നവനും പാപി തന്നെയാണ്. അതു കൊണ്ടാണ് ഉത്തമസമൂഹത്തിന്റെ യോഗ്യതയായി നന്മ കൽപ്പിക്കുന്നതോടൊപ്പം തിന്മ വിലക്കുന്നതിനേയും ഖുർആൻ എടുത്തു കാണിക്കുന്നത്‌. അരുതായ്മകൾ കാണുമ്പോൾ അത്‌ നമ്മിൽ അസ്വസ്ഥത ഉണർത്തുന്നില്ലെങ്കിൽ നമ്മുടെ ഈമാൻ അതീവ ദുർബലമാണെന്ന് തിരിച്ചറിയണം.

കടപ്പാട്‌ : മുജീബു റഹ്മാൻ കിനാലൂർ

മുഹ്‌യിദ്ദീന്‍ ശൈഖ്‌ (റ) പറഞ്ഞതും പറയാത്തതും



ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ (ജനനം 470) ജീവിച്ച ഒരു ഇസ്‌ലാമിക പണ്ഡിതനും പ്രബോധകനുമായിരുന്നു, കാസ്‌പിയന്‍ കടലിന്റെ തെക്കുഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ജീലാന്‍കാരനായ ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍. അദ്ദേഹം വിജ്ഞാന സമ്പാദനത്തിനായി ബഗ്‌ദാദിലേക്കുപോയി. അവിടെ സ്ഥിരതാമസമാക്കി. മരണപ്പെട്ടതും അവിടെത്തന്നെ. അദ്ദേഹത്തിന്റെ മരണശേഷം ചില ആളുകള്‍ അദ്ദേഹത്തിന്റെ പേരില്‍ `ഖാദിരി ത്വരീഖത്ത്‌' എന്ന പേരില്‍ ചില മതാചാരങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ത്വരീഖത്തുകള്‍ തമ്മിലുള്ള വടംവലികളും മത്സരങ്ങളും കാരണം ഓരോ ത്വരീഖത്തുകാരും തങ്ങളുടെ `ആചാര്യ'നെ അമിതമായി വാഴ്‌ത്തിപ്പറയാനും അപരനെ താഴ്‌ത്തിക്കെട്ടാനും ശ്രമിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം മധ്യനൂറ്റാണ്ടുകളില്‍ കാണപ്പെട്ടു. മുഹ്‌യിദ്ദീന്‍ ശൈഖ്‌ എന്ന പേരിലറിയപ്പെട്ട അബ്‌ദുല്‍ഖാദിര്‍ അവര്‍കളും ഈ `അപകടത്തിനിര'യായി. ബഹ്‌ജ, തക്‌മില തുടങ്ങിയ ക്ഷുദ്രകൃതികള്‍ അദ്ദേഹത്തിന്റെ പേരില്‍ രചിക്കപ്പെട്ടു. അല്ലാഹുവിനോളം അദ്ദേഹത്തെ പുകഴ്‌ത്തുന്ന കൃതികളാണവ. വ അഅ്‌ലമു ഇല്‍മല്ലാഹി ഉഹ്‌സ്വീഹുറൂഫഹു (അല്ലാഹുവിന്റെ വിവരമെത്രയുണ്ട്‌ എന്ന്‌ എനിക്കറിയാം. അതിന്റെ അക്ഷരങ്ങള്‍ ഞാന്‍ കണക്കാക്കുന്നു) തുടങ്ങിയ കുഫ്‌റിലേക്കു നയിക്കുന്ന പ്രസ്‌താവനകള്‍ ആ മഹാന്റെ പേരില്‍ കെട്ടിച്ചമയ്‌ക്കാന്‍ യാതൊരു മടിയുമുണ്ടായില്ല. വിവരം കെട്ട ജനം അത്‌ തോളിലേറ്റി പാടിനടന്നു. `വിവരമുള്ളവര്‍' അവരെ അതില്‍ കെട്ടിയിട്ടു. 

 കേരളത്തില്‍ ഖാദിരി ത്വരീഖത്തിന്റെ വക്താവായ കോഴിക്കോട്ടുകാരന്‍ ഖാദി മുഹമ്മദ്‌, ഇതര ത്വരീഖത്തുകള്‍ക്കിവിടെ പ്രചാരം ലഭിക്കുന്നു എന്നു കണ്ട മാത്രയില്‍, തന്റെ ത്വരീഖത്തിന്റെ പ്രചാരണത്തിനായി രചിച്ച മുഹ്‌യിദ്ദീന്‍ മാല എന്ന അറബിമലയാള പദ്യകൃതിക്ക്‌ മലയാളികള്‍ക്കിടയില്‍ പ്രചാരം ലഭിച്ചു. മാതൃഭാഷയോ ഖുര്‍ആനിന്റെ ഭാഷയോ ലോകഭാഷയായിത്തീര്‍ന്ന ഇംഗ്ലീഷോ പഠിച്ചിട്ടില്ലാത്ത മലയാളി പാമരന്മാര്‍ക്ക്‌ അറബി ലിപിയില്‍ എഴുതപ്പെട്ട നാടന്‍ ഭാഷ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. ആശയങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ശ്രമിക്കാത്ത ജനം ഈ കൃതി കീര്‍ത്തനമായിപ്പാടാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെക്കാള്‍ ഭക്തിയോടെ സന്ധ്യാകീര്‍ത്തനമായി ഉപയോഗിച്ചു തുടങ്ങി. മനോഹരമായ ഉപമകള്‍ ചേര്‍ത്തുകെട്ടി കോര്‍ത്തെടുത്ത ഒരു `മാല'യാണത്‌. പക്ഷെ ഉപമകള്‍ അതിരുകടന്ന്‌ `മുഹ്‌യിദ്ദീന്‍' എന്ന മനുഷ്യനെ അതിമാനുഷനാക്കിയും മലക്കുകളെയും അല്ലാഹുവെയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായി ചിത്രീകരിച്ചും വര്‍ണന കാടുകയറിയത്‌ `ഭക്തര്‍' ശ്രദ്ധിക്കാതെ പോയി. `ആലിമീങ്ങ'ളാകട്ടെ, അതിനു മാര്‍ക്കറ്റ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. മുകളില്‍ പറഞ്ഞ തക്‌മിലയില്‍ നിന്നും ബഹ്‌ജയില്‍ നിന്നുമാണ്‌ ഈ മാലക്കുവേണ്ട വിഷയങ്ങള്‍ താന്‍ ശേഖരിച്ചതെന്ന്‌ തത്‌ക്കര്‍ത്താവ്‌ തന്നെ പറയുന്നുണ്ട്‌. `ബഹ്‌ജകിതാബിന്നും അങ്ങനെ തക്‌മില തന്നിന്നും കണ്ടോവര്‍.' 

മുഹ്‌യിദ്ദീന്‍ മാലയില്‍ വിവരിക്കപ്പെട്ട ശൈഖ്‌ യാഥാര്‍ഥ്യമല്ല; ഒരു മിത്താണ്‌. എന്നാല്‍ ജന്മദിനം കൊണ്ടാടാന്‍ ഒരു വിഭാഗം ഒരുമ്പെടുന്ന അബ്‌ദുല്‍ഖാദിര്‍ (ജീലാന്‍കാരന്‍) ചരിത്രപുരുഷനും മതപണ്ഡിതനും ഇസ്‌ലാമിക പ്രബോധകനുമായിരുന്നു. ബഹ്‌ജ, തക്‌മില, മുഹ്‌യിദ്ദീന്‍ മാല തുടങ്ങിയവ അദ്ദേഹത്തെപ്പറ്റി പില്‍ക്കാലത്ത്‌ രചിക്കപ്പെട്ട കൃതികളാണ്‌. എന്നാല്‍ ശൈഖ്‌ അവര്‍കള്‍ ദഅ്‌വത്ത്‌ രംഗത്ത്‌ നല്‌കിയ സംഭാവനകളായ സ്വന്തം കൃതികളാണ്‌ ഫുതൂഹുല്‍ ഗൈബ്‌, ഗുന്‍യതുത്ത്വാലിബീന്‍ തുടങ്ങിയവ. `ജീലാനീ ദിനാചരണ' വേളയിലെങ്കിലും ഈ ഗ്രന്ഥങ്ങളും അവയിലെ അധ്യാപനങ്ങളും ജനങ്ങളെ കേള്‍പ്പിക്കാന്‍ `പണ്ഡതന്‍'മാര്‍ തയ്യാറായാല്‍ അതൊരു വലിയ കാര്യമായിരുന്നു. 

 ഖുര്‍ആനും സുന്നത്തും അനുസരിച്ച്‌ ജീവിക്കുന്നതിന്റെ ആവശ്യകതയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ശരിയായ വിവക്ഷയും ഇസ്‌ലാമിക കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ വ്യക്തമായ കാഴ്‌ചപ്പാടും അദ്ദേഹം തന്റെ കൃതികളില്‍ വരച്ചുകാണിച്ചിട്ടുണ്ട്‌. അന്ധമായി നേതാക്കളെ പിന്‍പറ്റുന്ന സമുദായത്തോടും ബോധപൂര്‍വം ദിശമാറ്റി അവരെ നയിക്കുന്ന നേതൃത്വത്തോടും `ജീലാനി ദിനാചരണം' അടിസ്ഥാനരഹിതമാണെന്ന്‌ പറഞ്ഞിട്ടു കാര്യമില്ല. എന്നാല്‍ ചിന്തിക്കുന്ന മലയാളിയോട്‌ പറയാനുള്ളത്‌ ഇതാണ്‌: മുഹ്‌യിദ്ദീന്‍ ശൈഖിനെപ്പറ്റി രചിക്കപ്പെട്ട മാലയും മുഹ്‌യിദ്ദീന്‍ ശൈഖ്‌ രചിച്ച കിതാബുകളും താരതമ്യം ചെയ്‌തുപഠിക്കുക. മാല ഒരു കെട്ടുകഥയും ശൈഖിന്റെ സ്വന്തം ഗ്രന്ഥങ്ങള്‍ ഭൂമിയിലെ മനുഷ്യര്‍ക്കു വേണ്ടി രചിക്കപ്പെട്ട പണ്ഡിതരചനയും ആണെന്ന തിരിച്ചറിവുണ്ടാകും.

കടപ്പാട് : അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി 

പെണ്മക്കളെ കൂടുതല്‍ സ്നേഹിക്കുക



ലോകത്തെ പ്രഥമ നിയമവ്യവസ്ഥ യുണ്ടാക്കിയത് ബാബിലോണിയയിലെ ആദ്യകാല രാജാക്കന്മാരില്‍ ഒരാളായ ഹമൂറാബിയാണെന്ന് പറയപ്പെടുന്നു. ആ പ്രഥമ നിയമവ്യവസ്ഥയില്‍പോലും സ്ത്രീ ജന്മം മ്ലേച്ചമായി ദര്‍ശിച്ചിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെടുന്നതിന്റെ മുമ്പ് ചില ഗോത്രങ്ങള്‍ പെണ്‍കുട്ടികളുടെ ജനനത്തെ നിഷേധിച്ചിരുന്നു. ഗര്‍ഭ പാത്രത്തില്‍ വെച്ച് ശിശു ആണോ പെണ്ണോ എന്ന് മനസ്സിലാക്കുവാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ പെണ്‍കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ കൊന്നൊടുക്കി അവളുടെ ജന്മാവകാശത്തെ പോലും അവര്‍ ഹനിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ആ സംഭവത്തെ വിവരിക്കുന്നത് കാണുക : "അവരില്‍ ഒരാളോട് പെണ്‍കുട്ടി ജനിച്ചതായി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം കറുത്തിരുണ്ടതാകുന്നു. അവന്‍ കോപം നിറഞ്ഞവനുമാണ്. അവനോടു സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടതിന്റെ മ്ലേച്ചതയാല്‍ (അപമാനം ഭയന്ന്) ജനങ്ങളില്‍ നിന്നവന്‍ മറയുന്നു. അപമാനം സഹിച്ചു (കൊല്ലാതെ) അതിനെ ജീവിക്കുവാന്‍ അനുവദിക്കണോ അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണോ (എന്നവന്‍ ശങ്കിച്ച് നില്‍ക്കുന്നു). അറിയുവിന്‍, അവരുടെ വിധി എത്ര ചീത്ത!" [നഹ്ല്‍ 58 ,59] 

 പെണ്‍ജന്മം സന്തോഷവാര്‍ത്തയാണെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ)ക്ക് പെണ്മക്കള്‍ മാത്രമാണ് ജീവിച്ചിരുന്നത്. അവര്‍ മുഖേന അല്ലാഹു അദ്ധേഹത്തെ അനുഗ്രഹിച്ചു. ഒരു പുരുഷപിതാവാകാനുള്ള ഭാഗ്യം അല്ലാഹു അദ്ദേഹത്തിന് നല്‍കിയില്ല. "മുഹമ്മദ്‌ നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല" [അഹ്സാബ് 41]. പെണ്‍കുട്ടികളെ മോശമായി ദര്‍ശിക്കുന്ന സമൂഹം നശിച്ചുവെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. "തങ്ങളുടെ (പെണ്‍ )സന്തതികളെ യാതോരരിവുമില്ലാതെ മൂഡമായി വധിച്ചവര്‍ നഷ്ട്ടത്തില്‍ പതിച്ചു." [ആന്‍ആം]. "കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞ് അവള്‍ എന്ത് കുറ്റം നിമിത്തമാണ് വധിക്കപ്പെട്ടതെന്നു ചോദിക്കപ്പെടുമ്പോള്‍ " [തക്-വീര്‍ 8 ,9 ]. ഭ്രൂണം പെണ്‍കുഞ്ഞിന്റെതായതിനാല്‍ അതിനെ നശിപ്പിച്ചുകളഞ്ഞവരും ഈ വിചാരണയെ നേരിടേണ്ടിവരും. മനുഷ്യമനസ്സിന്റെ വികലമായ ചിന്താഗതിയെയാണ് ഖുര്‍ആന്‍ ഇവിടെ ചോദ്യം ചെയ്യുന്നത്. അതായത്, ആണ്‍ ജന്മത്തെക്കാള്‍ നിലവാരം കുറഞ്ഞതാണ് പെണ്‍ജന്മം എന്ന ചിന്താഗതിയെ. ജനിച്ച പെണ്‍ കുഞ്ഞിനെ വധിക്കുന്നവന്റെയും ഭ്രൂണത്തെ നശിപ്പിക്കുന്നവന്റെയും ചിന്താഗതി ഒന്ന് തന്നെയാണ്. 

മുഹമ്മദ്‌ നബി (സ) ആണിന്റെ ജനനത്തെക്കാള്‍ പ്രാധാന്യം കല്പ്പിച്ചിരുന്നത്‌ പെണ്‍കുട്ടികളുടെ ജന്മത്തിനാണ്. അദ്ദേഹത്തിന്റെ ചില വചനങ്ങള്‍ ശ്രദ്ധിക്കുക : "ആഇശ (റ) നിവേദനം, ഒരിക്കല്‍ ഒരു സ്ത്രീ ഭിക്ഷയാചിച്ചുകൊണ്ട് എന്റെ അരികില്‍വന്നു. അവളുടെ രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ടായിരുന്നു. ഒരു കാരക്കയല്ലാതെ മറ്റൊന്നും എന്റെയടുത്തു ഉണ്ടായിരുന്നില്ല. അത് ഞാന്‍ അവര്‍ക്ക് കൊടുത്തു. അവളതു കുട്ടികള്‍ക്ക് ഭാഗിച്ചു കൊടുത്തു. അവളൊന്നും കഴിച്ചില്ല. പിന്നീട് ഈ സംഭവം ഞാന്‍ നബി (സ)യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : ഈ പെണ്‍കുട്ടികള്‍ നിമിത്തം വല്ലവരും പരീക്ഷിക്കപ്പെടുകയും എന്നിട്ട് അവന്‍ അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്‌താല്‍ നരകത്തില്‍ നിന്ന് അവര്‍ അവനു ഒരു മറയാകിത്തീരുന്നതാണ്." [ബുഖാരി,മുസ്ലിം]. ആണ്‍ കുട്ടികള്‍ നരകത്തില്‍ നിന്നും മറയായിത്തീരുമെന്നു നബി (സ) ഇത്ര വ്യക്തമായി പ്രസ്താവിക്കുന്നില്ല. 

 നബി (സ) പറഞ്ഞു : "പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക്‌ സ്വര്‍ഗ്ഗം അനിവാര്യമാക്കുകയോ അല്ലെങ്കില്‍ നരകത്തില്‍ നിന്നും അയാളെ മോചിപ്പിക്കുകയോ ചെയ്യും." [മുസ്‌ലിം] 

 നബി (സ) പറഞ്ഞു : "ഇഹലോകം വിഭവങ്ങളാണ്. ഇഹലോകത്തെ വിഭവങ്ങളില്‍ ഉത്തമമായത് നല്ല സ്ത്രീകളാണ്," [മുസ്‌ലിം] 

 നബി (സ) പറഞ്ഞു : "സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവര്‍ പാപികളാണ്." [നാസാഈ] 

 നബി (സ) പറഞ്ഞു : "വല്ലവനും രണ്ടു പെണ്‍കുട്ടികള്‍ ജനിച്ചു. അവന്‍ അവരെ വളര്‍ത്തി. എങ്കില്‍ പരലോകത്ത് ഞാനും അവനും ഇപ്രകാരം വരുന്നതാണ്. ശേഷം നബി (സ) തന്റെ വിരലുകള്‍തമ്മില്‍ യാതൊരു വിടവുമില്ലാതെ ചേര്‍ത്ത്പിടിച്ചു." [മുസ്‌ലിം]

കടപ്പാട് : എ അബ്ദുസ്സലാം സുല്ലമി 

ദീനില്‍ പൌരോഹിത്യമില്ല



മനുഷ്യനെ ദൈവത്തോടടുപ്പിക്കുന്ന 'ഇടനിലക്കാരന്‍', ദൈവഹിതം വിശ്വാസിയെ അറിയിക്കുന്ന 'മാധ്യമം' എന്നീ സ്ഥാനങ്ങളാണ് പലപ്പോഴും പുരോഹിതന്‍ എടുത്തണിയുന്നത്‌. പൌരോഹിത്യത്തിന്‍റെ നിരങ്കുഷമായ തേര്‍വാഴ്ച ഇന്ന് ഏതാണ്ടെല്ലാ മതങ്ങളെയും ഗ്രസിച്ചിരിക്കുന്നു. പൌരോഹിത്യത്തിനെതിരെ കര്‍ക്കശമായ നിലപാടെടുത്ത മതമാണ്‌ ഇസ്‌ലാം. മുന്കഴിഞ്ഞ എല്ലാ പ്രവാചകന്മാരെയും പോലെ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ (സ)യും പൌരോഹിത്യത്തിനെതിരെ ആഞ്ഞടിച്ചു. വിശുദ്ധ ഖുര്‍ആന്‍ നിരവധി കുറ്റാരോപണങ്ങള്‍ തന്നെ പുരോഹിതന്മാര്‍ക്കെതിരെ നിരത്തിയിട്ടുണ്ട്. സന്യാസം യഥാര്‍ത്ഥ മത ദര്‍ശനത്തിലേക്ക് അന്യായമായി തള്ളിക്കയറ്റപ്പെട്ട പുത്തനാശയമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ജൂത ക്രൈസ്തവ മതങ്ങള്‍ അവരിലേക്കാഗതരായ പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ക്ക് വിരുദ്ധമായി തങ്ങളുടെ മതപണ്ഡിതന്മാരെയും പുരോഹിതന്മാരെയും ദൈവത്തെ കൂടാതെ തന്നെ റബ്ബുകളായി വരിച്ചുവെന്നു ഖുര്‍ആന്‍ മൊഴിയുന്നു. അല്ലാഹുവിനെക്കൂടാതെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും കൈകാര്യ കര്‍ത്താക്കളാക്കുന്നതിനെ ഖുര്‍ആന്‍ ശക്തമായി എതിര്‍ക്കുന്നു. 

പൌരോഹിത്യത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തെ ഏറ്റവും സൂക്ഷ്മമായി വിശകലനം ചെയ്തു കൊണ്ട് ഖുര്‍ ആന്‍ നിരത്തുന്ന കുറ്റാരോപണം ശ്രദ്ധിക്കുക : "സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലുംപെട്ട ധാരാളംപേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു" [9 :34]. "അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന് പറയുകയും ചെയ്യുക എന്നത് ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച് കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌)" [3:79]. 

വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ഈ മതവിമര്‍ശം എല്ലാ മതാനുയായികള്‍ക്കുമുള്ള സന്ദേശമായിത്തന്നെ നാമുള്‍ക്കൊള്ളണം . മുസ്ലിംകള്‍ക്കിടയിലും പൌരോഹിത്യ പ്രവണതകള്‍ ശക്തമായി വേരുറപ്പിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുകയും വേണം. ബുദ്ധി ഉപയോഗിക്കാനുള്ള ആഹ്വാനം ഖുര്‍ആന്‍റെ മുഖ്യപ്രമേയങ്ങളിലൊന്നാണ്. ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ പഠിക്കാന്‍ വിശ്വാസികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. തെളിവിന്റെ അടിസ്ഥാനത്തിലുള്ള ന്യായവാദത്തെ മഹത്വവല്‍ക്കരിച്ച്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: "(നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്‌" [2:111]. 

ഇസ്ലാമിലെ ഒരു ചടങ്ങിലും പുരോഹിതന്റെ ആവശ്യമില്ല. എന്നാല്‍ പുരോഹിത സമാനം ചിലര്‍ മുസ്ലിം വിവാഹവേളകളിലും മറ്റും വിലസുന്നത് കാണാം. മതപ്രബോധനത്തിനു പ്രതിഫലം പറ്റാതിരിക്കുക എന്നത് പ്രവാചകന്മാരുടെ ശൈലിയായിരുന്നു എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് [26 :145] പൌരോഹിത്യവല്കരണ പദ്ധതികള്‍ക്ക് തടയിടാന്‍ കൂടിയാണ്. മനുഷ്യരെ ചൂഷണം ചെയ്യുന്നതിനും അടിച്ചമര്‍ത്തുന്നതിനും ത്രിമുഖ മര്ദക വ്യവസ്ഥിതി ലോകത്ത് നിലനില്‍ക്കുന്നുവെന്നാണ് ഖുര്‍ആന്‍റെ നിരൂപണം. എല്ലാ നീചത്വങ്ങളുടെയും പ്രതീകമാണീ വ്യവസ്ഥ. ശക്തിയുള്ളവന്റെയാണ് ശരി എന്ന വിലയിരുത്തലാണിതിന്റെ കാമ്പും കാതലും. അധികാരിയായ ഫിര്‍ഔനും, മുതലാളിത്തത്തിന്‍റെ പ്രതീകമായ ഖാരൂനും, മത പൌരോഹിത്യത്തിന്‍റെ പ്രതീകമായ ഹാമാനും പരസ്പരം സഹായിച്ചു കൊണ്ടിരിക്കുന്ന ദുഷ്ട വ്യവസ്ഥിതിയെ തകര്‍ക്കുക എന്നതാണ് യഥാര്‍ത്ഥ വിശ്വാസിയുടെ ധര്‍മം.

ബലിപെരുന്നാള്‍ ആശംസകള്‍



ബലിപെരുന്നാള്‍ ആത്മാവിന്‍റെ ആഘോഷമാണ്. ആത്മീയതയാണതിന്റെ അടിയാധാരം. ആത്മീയതയില്ലാത്ത ആഘോഷങ്ങളെല്ലാം ഭൌതിക പരിസരങ്ങളില്‍ തിളങ്ങിയണയും. എന്നാല്‍ ആത്മാവിലലിയുന്ന ആഘോഷങ്ങള്‍ ആത്മീയതയാല്‍ സമ്പന്നമാണ്. അത് അമരമായ ആദര്‍ശത്തെയും അതുല്യമായ സന്ദേശത്തേയുമാണ് വെളിപ്പെടുത്തുന്നത്. ബലിപെരുന്നാളും മറിച്ചല്ല. ശബ്ദഘോഷങ്ങളോ വര്‍ണപ്പൊലിമകളോ ഇല്ലാതെപോലും മനസ്സുകളില്‍ ആനന്ദം വിരിയിക്കാന്‍ പെരുന്നാളുകള്‍ക്ക് കഴിയുന്നത്‌ ആത്മീയതയുടെ സാന്നിധ്യം കൊണ്ടാണ്. 

ബലിപെരുന്നാളിന്‍റെ ഓളങ്ങള്‍ ഒഴുകിനീങ്ങുന്നത്‌ ചരിത്രത്തിന്‍റെ വിപ്ലവവീഥിയിലേക്കാണ്. ഇബ്രാഹിം നബി (അ)യുടെയും പത്നി ഹാജറയുടെയും മകന്‍ ഇസ്മായീല്‍ (അ)ന്റേയും ജീവിതത്തിന്‍റെ അടരുകളാണ് ബലിപെരുന്നാളിനെ ഹൃദയഹാരിയാക്കിത്തീര്‍ക്കുന്നത്. ആദര്‍ശഗരിമകൊണ്ടും വിശ്വാസദൃടത കൊണ്ടും ചരിത്രത്തിലേക്ക് ഇരച്ചുകയറുന്ന മുന്നേറ്റമായിരുന്നു അവരുടേത്. ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ ഇബ്രാഹിംനബിയും സ്വയം സന്നദ്ധതയുടെ മാതൃകാപുത്രനായി മാറിയ ഇസ്മായീല്‍നബിയും ത്യാഗമനസ്ഥിതിയുടെ സ്ത്രീരൂപമായി തിളങ്ങിയ ഹാജറയും നടന്നുനീങ്ങിയത് ഒരേ ലക്ഷ്യത്തിലേക്കായിരുന്നു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന മഹദ്'വചനത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇബ്രാഹിമിന്‍റെ ഓരോ നീക്കങ്ങളും. ഏകദൈവവിശ്വാസത്തെ ഹൃദയത്തിലേറ്റി പ്രവര്‍ത്തനപഥത്തിലേക്ക് ഇറങ്ങിച്ചെന്ന ആ മഹാന്‍ പ്രബോധനവഴികളിലെ ദുര്‍ഘടാവസ്ഥകളെ മറികടന്നു. നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പൌരപ്രമുഖരുമെല്ലാം സത്യപ്രബോധനത്തിനു തടസ്സം നിന്നിട്ടും കൂസലില്ലാതെ മുന്നേറിയ അദ്ദേഹം മഹത്തായ ആദര്‍ശത്തിന് വേണ്ടി കാവലിരുന്നു. കേവലം മുന്നേറ്റമായി മാത്രം അത് ഒതുങ്ങിയില്ല. ഒരു സന്ദേശമായി ലോകം ഏറ്റുപിടിക്കുന്നതിലേക്ക് വികാസം പ്രാപിച്ചു. ചരിത്രം അത് ഉറക്കെ ഏറ്റു ചൊല്ലി. 

ഇബ്രാഹിമി സ്മരണകള്‍ ജീവിതത്തിനു ആവേശം നല്‍കണം. സമരോല്‍സുകമായ ജീവിതം; ആദര്‍ശജീവിതത്തെ സന്ദേശമായും ഏകദൈവത്തെ ഉന്നതനായും വിഗ്രഹങ്ങളെ ഒന്നിനും കൊള്ളാതവയായും ചിത്രീകരിച്ച ജീവിതം; സമാധാനത്തിനര്‍ഹര്‍ ആരാണെന്നും സൃഷ്ടികളില്‍ ഉത്തമര്‍ ആരാണെന്നും കാണിച്ചുതന്ന ജീവിതം; അടുപ്പത്തിന്റെ അളവ്കോലുകള്‍ക്കപ്പുറത്ത് അല്ലാഹുവിന്‍റെ കൂട്ടുകാരനെന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹതകിട്ടിയ ജീവിതം; ചരിത്രം കൈകൂപ്പി നില്‍ക്കുന്ന വിസ്മയ ജീവിതം. ഇബ്രാഹിമിന്‍റെ ജീവിതം ഒരു സമൂഹത്തിന്‍റെ ചരിത്രമായി മാറിയതും ഒരു സന്ദേശമായി വികാസംകൊണ്ടതും അദ്ദേഹം കൂടെ കരുതിയ വിശ്വാസത്തിന്‍റെ കരുത്തിലായിരുന്നു. 

ഇബ്രാഹിം നബിയുടെ ജീവിത സന്ദേശമാണ് ഈദ് സുദിനത്തിലും നാം അനുസ്മരിക്കുന്നത്‌. ഈദ് വിപ്ലവത്തിന്റെ വിളംബര ശബ്ദമാണ്. ജീവിതത്തിന്‍റെ ആദര്‍ശം സ്നേഹനിധിയായ അല്ലാഹുവാണെന്ന നിര്‍ണയത്തെ സാക്ഷ്യപ്പെടുത്തുകയാണ് ഓരോ തക്ബീര്‍ മന്ത്രധ്വനികളും. ആക്രമണങ്ങളെയും അധിനിവേശങ്ങളെയും പ്രകോപനങ്ങളേയും പ്രീണനങ്ങളേയും ദൌര്‍ബല്യങ്ങളെയും പ്രതിരോധിക്കാനാണവ ഊര്‍ജംനല്‍കുന്നത്. പുതിയ പ്രതീക്ഷകളെയും പുതിയ പുലരികളെയുമാണ് ഈദ് നമ്മുടെമുന്നില്‍ വരച്ചുകാട്ടുന്നത്. ആണും പെണ്ണും വൃദ്ധരും കുട്ടികളും ഒരു സാഗരംപോലെ ഒത്തുചേര്‍ന്ന് തോളോട്തോളുരുമ്മിനിന്ന് പോര്‍ക്കളത്തിലെന്നപോലെ അണിചേരുമ്പോള്‍ ഈദ് ഐക്യത്തിന്‍റെതു കൂടിയാവുന്നു. 

പരസ്പരസ്നേഹവും സൌഹാര്‍ദ്ധവുമാണ് അത് വിളംബരം ചെയ്യുന്നത്. നോവുന്ന ഹൃദയത്തെ സമാശ്വസിപ്പിക്കുവാനും കരയുന്നവന്റെ കണ്ണീരൊപ്പാനും സാധിക്കാത്തവന് വിശ്വാസിയാവാന്‍ കഴിയില്ല. കരഞ്ഞുകലങ്ങിയ കണ്ണുമായി ഈദ് ദിനം കൊണ്ടാടുന്ന ചിലരെങ്കിലും നമ്മോടൊപ്പം ഇന്നുമുണ്ട്. ഓര്‍ക്കുക നാം. ഈ ബലിപെരുന്നാള്‍ സുദിനത്തില്‍ ഇബ്രാഹീമുമാരായിത്തീരാനുള്ള ഇച്ചാശക്തിയാണ് നാം കാണിക്കേണ്ടത്. ദുരാചാരങ്ങള്‍ക്കും പൈശാചികഇറക്കുമതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടയണിചേരുക നാം. സകലമാന അടിമപ്പെടുത്തലുകള്‍ക്കുമെതിരെ ഇതാ ജിഹാദ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. 

അല്ലാഹു അക്ബര്‍, വലില്ലാഹില്‍ഹംദ്.

ഇന്ന് ഞങ്ങള്‍ നാളെ നിങ്ങള്‍...!!


നമുക്ക് ചുറ്റും ദിനേനയെന്നോണം നടക്കുന്ന നൂറുക്കണക്കിന് മരണങ്ങള്‍! ചിലത് നാം ശ്രദ്ധിക്കുന്നു. ചിലത് നമുക്ക് ചെറുതോ വലുതോ ആയ രൂപത്തില്‍ 'ഫീല്‍' ചെയ്യുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളോ മണിക്കൂറുകളോ കഴിയുമ്പോള്‍ നാം അതെല്ലാം മറക്കുന്നു. എന്നാല്‍ നമുക്ക്ചുറ്റും നടക്കുന്ന ഓരോ മരണവും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ശക്തമായ കുറെ സന്ദേശങ്ങള്‍ ബാക്കി വെക്കുന്നുണ്ട്. നാമൊരിക്കലും മറന്നു പോകാന്‍ പാടില്ലാത്ത ജീവിതസന്ദേശങ്ങള്‍! അവയില്‍ ചിലത് താഴെ കൊടുക്കുന്നു: 

1. മരണം എപ്പോള്‍, എവിടെവച്ചു, എങ്ങനെ കടന്നുവരും എന്ന് മുന്‍കൂട്ടി അറിയുക സാധ്യമല്ല. 

2. സമയമാകുമ്പോള്‍ എല്ലാവരും മരണത്തിന്‍റെ രുചിയറിയും. 

3. ആശയും അഭിലാഷവും സഫലമാകാതെയാണ് പലരുടെയും മരണയാത്ര. 

4. മരണം ചിലര്‍ക്ക് നല്ല അനുഭവമാണ്. മറ്റുചിലര്‍ക്ക് ചീത്ത അനുഭവവും. 

5. ആര്‍ത്തിയും സ്വാര്‍ഥതയും നിഷേധവും അധര്‍മവുമായി ജീവിച്ചവര്‍ മരണസമയത്ത് കുറ്റബോധത്തിന്‍റെ കണ്ണീര്‍ കുടിക്കും. 

6. മരണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ എവിടെയും ഒളിച്ചിട്ടോ ഓടിയിട്ടോ പ്രയോജനമില്ല. 

7. ഹൃദയമിടിപ്പിന്‍റെ ടക്ട-ക് ശബ്ദം മരണത്തിലേക്ക് മനുഷ്യന്‍ നടന്നടുക്കുന്ന കാലടിശബ്ദമാണ്. 

8. പ്രഭാതത്തില്‍ പ്രതീക്ഷയോടെ ഉണരുന്ന മനുഷ്യന്‍ ഓര്‍ക്കുന്നുണ്ടോ, മരണം തന്‍റെ പാദരക്ഷയുടെ വള്ളിയെക്കാള്‍ തന്നോടടുത്തുണ്ടെന്നു! 

9. മരണം ജീവിതത്തിന്‍റെ അവസാനമല്ല പരലോകജീവിതത്തിലേക്കുള്ള കവാടമാകുന്നു. 

10. ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവും ഒരുക്കിത്തന്ന പ്രപഞ്ചനാഥനെ മാത്രം നമിക്കുകയും നമസ്ക്കരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ മരണസ്മരണയോടെ ജീവിക്കും. അവര്‍ ഒരിക്കലും മരണത്തെ ഭയപ്പെടുകയില്ല. 

(വിശദമായ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഖുര്‍ആന്‍ 29:57, 31 :34, 4:78, 63:10, 47:27, 89:27-30 എന്നീ ദിവ്യവചനങ്ങള്‍ കാണുക)  

കടപ്പാട് : ഷംസുദ്ദീന്‍ പാലക്കോട്

ഫാദര്‍ സുലൈമാന്‍റെ അബദ്ധ സുവിശേഷം!!



മൊബൈലുകളില്‍ നിന്ന്‌ മൊബൈലുകളിലേക്ക്‌ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രഭാഷണ ക്ലിപ്പിംഗ്‌ കാണാനിടയായി. വയനാട്ടുകാരനായ സുലൈമാന്‍ മുസ്‌ലിയാര്‍ എന്നയാള്‍ ക്രിസ്‌തുമതത്തിലേക്ക്‌ മാറിയതിന്‌ ശേഷം ഖുര്‍ആനിന്റെ വരികള്‍ ഉദ്ധരിച്ച്‌ നടത്തുന്ന പ്രസ്‌തുത പ്രഭാഷണശകലം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പോന്നതാണ്‌. ഈ പ്രഭാഷണത്തില്‍ നിറയെ അബദ്ധങ്ങളും പൊട്ടത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും മാത്രമാണ്‌. ചില സാമ്പിളുകള്‍:



<<ഇസ്‌ലാംമത സ്ഥാപകന്‍ മുഹമ്മദാണ്‌>>


മുസ്‌ലികള്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ആദ്യ മനുഷ്യന്‍ ആദം(അ) മുതല്‍ ലോകത്ത്‌ ദൈവിക മതം ഇസ്‌ലാമാണ്‌.


<<യേശുവിന്റെ നാമം ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം സ്ഥലങ്ങളില്‍ കാണുന്നു. മുഹമ്മദിന്റെ പേര്‌ വെറും നാല്‌ സ്ഥലങ്ങളില്‍ മാത്രം. ഇത്‌ ഇസ്‌ലാം വിട്ടുപോകാനുള്ള കാരണമായി>>


എങ്കില്‍ ജൂതമതത്തിലേക്കായിരുന്നു ഇയാള്‍ മാറേണ്ടിയിരുന്നത്‌. കാരണം ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര്‍ പറയപ്പെട്ടത്‌ മൂസാ(അ)യുടേതാണ്‌!


<<യേശു മരിച്ചവനെ ജീവിപ്പിച്ചു, അന്ധത മാറ്റി, കുഷ്‌ഠരോഗം സുഖപ്പെടുത്തി എന്നിങ്ങനെ ഖുര്‍ആന്‍ സമ്മതിക്കുന്നുണ്ട്‌>>


ആ സന്ദര്‍ഭങ്ങളില്‍ `ബി ഇദ്‌നില്ലാഹി' (അല്ലാഹുവിന്റെ സമ്മതത്തോടു കൂടി) എന്നും പറയുന്നുണ്ട്‌. ആ വാക്യം മനപ്പൂര്‍വം മറച്ചുവെച്ച്‌ പാരായണം ചെയ്യാതെയും അര്‍ഥം പറയാതെയും പോകുന്നത്‌ വഴിതെറ്റിയ വേദക്കാരുടെ സ്വഭാവം തന്നെയാണ്‌. (മുസ്‌ലിയാര്‍ തൗഹീദിനെ അട്ടിമറിക്കാന്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്‌ത്‌ ശീലിച്ചതിന്റെ പരിണത ഫലം!)


<<മുസ്‌ലിംകള്‍ എല്ലാ വര്‍ഷവും ഹജ്ജിന്‌ പോകുന്നത്‌ മുഹമ്മദ്‌ നബിയുടെ കല്ലറയിലേക്കാണ്‌>>


സമസ്‌തക്കാരുടെ ജാറംപ്രേമം കൊണ്ടുണ്ടായ മുസ്‌ലിയാരുടെ ധാരണയാവാമിത്‌!


<<മദീനയില്‍ പോയി ത്വവാഫ്‌ ചെയ്യുന്നു>>


ഇയാള്‍ക്ക്‌ ദാരിമി ബിരുദം ലഭിച്ചുവെങ്കില്‍ അതിന്റെ നിലവാരം. ഹാ, കഷ്‌ടം!


<<സംശയമുണ്ടെങ്കില്‍ ബൈബിള്‍ പരിശോധിക്കാന്‍ ഖുര്‍ആന്‍ പറയുന്നു>>


മുന്‍വേദഗ്രന്ഥങ്ങളുടെ സാരാംശം തന്നെയാണ്‌ പ്രവാചകനായ മുഹമ്മദ്‌ നബി(സ)ക്കും അവതീര്‍ണമാകുന്നതെന്ന്‌ ഉറപ്പ്‌ വരുത്താന്‍ സത്യസന്ധരായ വേദപണ്ഡിതരോട്‌ അന്വേഷിക്കാനാണ്‌ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്‌ (10:94). ഈ വചനത്തെ കൈകടത്തലുകള്‍ക്ക്‌ വിധേയമായ ആധുനിക ബൈബിള്‍ വായിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു എന്ന്‌ തെറ്റിദ്ധരിപ്പിക്കുകയാണ്‌ മുസ്‌ലിയാര്‍.


<<ഖുര്‍ആനിലെ 6666 ആയത്തുകളിലൊരിടത്തും അല്ലാഹുവോ റസൂലോ രോഗം സുഖപ്പെടുത്തുന്നുവെന്ന്‌ പറയുന്നില്ല. എന്നാല്‍ യേശു `ഹാലേല്ലയ്യ' പറയുന്നവര്‍ക്ക്‌ രോഗശമനം നല്‌കുന്നത്‌ നാം കാണുന്നു>>


ഖുര്‍ആനില്‍ `എനിക്ക്‌ രോഗം വന്നാല്‍ ശമനം നല്‌കുന്നവന്‍ അല്ലാഹുവാണ്‌' എന്ന്‌ ഇബ്‌റാഹീം (അ) നബി പറയുന്നതായി കാണാം. അത്‌ മുസ്‌ലിയാര്‍ കണ്ടില്ലെന്നു മാത്രം!


<<മുഹമ്മദ്‌ നബി രോഗം വന്ന്‌ മരണപ്പെട്ടുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു>>


ഇതേതു ഖുര്‍ആനിലാണാവോ?


<<യേശുവിന്‌ തോറയും ഇഞ്ചീലും സബൂറും `സമ്മാനിച്ചു' എന്ന്‌ ഖുര്‍ആനില്‍ പറയുന്നുണ്ട്‌>>


ആ ആയത്തിലുള്ളത്‌ പ്രസ്‌തുത വേദഗ്രന്ഥങ്ങളിലെ പൊരുള്‍ പ്രവാചകനെ പഠിപ്പിച്ചു എന്നു മാത്രമാണ്‌.


<<പത്ത്‌ വര്‍ഷം അറബിക്കോളെജില്‍ പഠിച്ച്‌ എം എഫ്‌ ഡി ബിരുദമെടുത്ത്‌ പുറത്തുവന്ന്‌ `യേശു ദൈവമല്ല' എന്ന്‌ ഒരു വയളില്‍ പ്രസംഗിച്ചപ്പോള്‍ യേശു ആരാണ്‌ എന്നൊരാള്‍ ചോദിച്ചു. ഇതാണത്രെ ഇയാളുടെ മനംമാറ്റത്തിന്‌ കാരണം!>>


പതിനഞ്ച്‌ മിനുട്ട്‌ പ്രസംഗത്തിലെ പൊട്ടത്തരങ്ങളാണിത്രയും. ഇയാള്‍ ഒരു മുഴുനീള പ്രഭാഷണം നടത്തിയാല്‍ അതിന്റെ സ്ഥിതി എന്തായിരിക്കും!!


പിന്‍കുറി: ഈ മുസ്‌ല്യാരുടെ സ്വദേശം ഈ കുറിപ്പുകാരന്റെ നാട്ടില്‍ നിന്ന്‌ ഏഴു കിലോമീറ്റര്‍ അകലെയാണ്‌. ഇയാളുടെ സതീര്‍ഥ്യനായ ഒരു മുസ്‌ലിയാര്‍ വിശദീകരിച്ചതനുസരിച്ച്‌ ഒരു പ്രണയത്തിന്റെ പിന്നാലെയാണത്രെ ഈ മതം മാറ്റം.


ഏതായാലും ഇസ്‌ലാം എന്താണ്‌ എന്ന്‌ ഇയാള്‍ക്കറിയില്ലെന്ന്‌ വായനക്കാര്‍ക്ക്‌ ബോധ്യപ്പെട്ടല്ലോ? സാധാരണക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം `മുസ്‌ല്യാര്‍ അച്ച'ന്മാരെ കരുതിയിരിക്കുക.


കടപ്പാട് : മമ്മൂട്ടി മുസ്ലിയാര്‍, വയനാട് 

നിങ്ങളില്‍ ഏറ്റവും നല്ലവന്‍


സ്‌ത്രീകള്‍ നിങ്ങള്‍ക്ക്‌ വസ്‌ത്രമാണ്‌. നിങ്ങള്‍ അവര്‍ക്കും വസ്‌ത്രമാണ്‌. വി.ഖു- ( അല്‍ ബഖറ 187) 


ഇണകളോടിണങ്ങി ജീവിച്ച്‌ മനശ്ശാന്തി ലഭിക്കാനായി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചുതന്നു. അങ്ങനെ നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവും കരുപ്പിടിപ്പിച്ചു. ചിന്തിക്കുന്ന സമൂഹത്തിന്‌ അതില്‍ പല പാഠങ്ങളുമുണ്ട്‌. വി.ഖു- (അര്‍റൂം 21) 

സ്‌ത്രീകള്‍ക്ക്‌ ചില ബാധ്യതകളുള്ള പോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്‌. - വി ഖു (അല്‍ ബഖറ 228) 

അവരോട്‌ നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക. അഥവാ, നിങ്ങള്‍ക്ക്‌ അവരോട്‌ അനിഷ്ടം തോന്നുന്നുവെങ്കില്‍, മനസ്സിലാക്കുക നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു നിരവധി നന്മ നിശ്ചയിച്ചുവെച്ചിരിക്കാവുന്നതാണ്‌. -വി ഖു (അന്നിസാഅ്‌ 19) 

സത്യവിശ്വാസികളില്‍ വിശ്വാസപരമായി ഏറ്റവും പൂര്‍ണത വരിച്ചവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്‌. നിങ്ങളില്‍ ഏറ്റവും നല്ലവര്‍ തങ്ങളുയെ ഭാര്യമാരോട്‌ ഏറ്റവും നന്നായി വര്‍ത്തിക്കുന്നവരാണ്‌. - നബി വചനം (തിര്‍മിദി) 

വളഞ്ഞ വാരിയെല്ലുകൊണ്ടാണ്‌ സ്‌ത്രീ സൃഷ്ടിക്കപ്പെട്ടത്‌. ഒരേ രൂപത്തില്‍ നിനക്കത്‌ നിവര്‍ത്താന്‍ കഴിയില്ല. അതിനാല്‍ നീ അവളെ അനുഭവിക്കുന്നുവെങ്കില്‍ ആ വക്രതയോടെത്തന്നെ നിനക്കനുഭവിക്കാം. മറിച്ച്‌, നീ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകലായിരിക്കും, അഥവാ വിവാഹ മോചനമായിരിക്കും ഫലം. -നബി വചനം (മുസ്‌ലിം) 

ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്‌. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായിത്തോന്നിയാല്‍ മറ്റൊന്ന്‌ ആനന്ദകരമായിരിക്കും. -നബി വചനം (മുസ്‌ലിം) 

അറിയുക! സ്‌ത്രീകളോട്‌ നല്ല നിലയില്‍ പെരുമാറാനുള്ള നിര്‍ദേശം നിങ്ങള്‍ സ്വീകരിക്കുക. അവര്‍ നിങ്ങളുടെ ആശ്രിതരാണ്‌. സ്വന്തം ശരീരത്തിന്റെയും നിങ്ങളുടെ ധനത്തിന്റെയും സൂക്ഷിപ്പും ആസ്വാദനവുമല്ലാതെ മറ്റൊന്നും അവളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌്‌ അവകാശപ്പെടാനാവില്ല. അഥവാ, അവര്‍ വ്യക്തമായ ദുര്‍നടപടികളില്‍ ഏര്‍പ്പെട്ടാല്‍ കിടപ്പറകളില്‍ അവരുമായി അകന്ന്‌ നില്‍ക്കുക. പരിക്കുണ്ടാക്കാത്തവിധം അവരെ അടിക്കുകയും ചെയ്യുക. അതോടെ അവര്‍ നിങ്ങള്‍ക്ക്‌ വിധേയമായാല്‍ അവര്‍ക്കെതിരെ വിരോധവും എതിര്‍പ്പും തുടരാന്‍ നിങ്ങള്‍ തുനിയരുത്‌. അറിയുക! നിങ്ങള്‍ക്ക്‌ സ്‌ത്രീകളില്‍ ചില അവകാശങ്ങളുണ്ട്‌. നിങ്ങള്‍ക്ക്‌ ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പില്‍ ഇരുത്താതിരിക്കുക, നിങ്ങള്‍ വെറുക്കുന്നവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക. നല്ലനിലയില്‍ അവര്‍ക്ക്‌ ആഹാരവും വസ്‌ത്രവും നല്‍കലാണ്‌ നിങ്ങള്‍ക്ക്‌ അവരോടുള്ള ബാധ്യത. - നബി വചനം (തിര്‍മിദി) 

നീ ആഹരിക്കുന്നുവെങ്കില്‍ അവളെയും ആഹരിപ്പിക്കുക. നീ വസ്‌ത്രം ധരിക്കുന്നുവെങ്കില്‍ അവള്‍ക്കും വസ്‌ത്രം നല്‍കുക. മുഖത്ത്‌ അടിക്കാതിരിക്കുക. പുലഭ്യം പറയാതിരിക്കുക. വീട്ടിലൊഴികെ അവളുമായി അകന്ന്‌ കഴിയാതിരിക്കുക. -നബി വചനം (അബൂ ദാവൂദ്‌) 

പാലിക്കാന്‍ ഏറ്റവുമധികം കടപ്പെട്ടത്‌ ലൈംഗിക വേഴ്‌ച അനുവദനീയമാവുന്ന കരാറാണ്‌. -നബി വചനം (അബൂ ദാവൂദ്‌)

കൊടുക്കുന്നതേ തിരിച്ചു കിട്ടൂ!



അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: അവന്‍ നിര്‍ഭാഗ്യവാന്‍! അപ്പോള്‍ ചിലര്‍ ചോദിച്ചു: ആരാണ്‌ പ്രവാചകരേ അവന്‍? നബി(സ) പറഞ്ഞു: തന്റെ മാതാപിതാക്കളില്‍ രണ്ടുപേരോ അവരിലൊരാളോ വാര്‍ധക്യം ബാധിച്ച അവസ്ഥയില്‍ തന്നോടൊപ്പമുണ്ടായിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന്‍.'' (മുസ്‌ലിം)

മാലിക്‌ബ്‌നു റബീഅ(റ) പറയുന്നു: ``ഞങ്ങള്‍ നബി(സ)യുടെ സമീപത്തിരിക്കുകയായിരുന്നു. അപ്പോള്‍ ബനൂസ്സുലൈമയില്‍ പെട്ട ഒരാള്‍ വന്ന്‌ ചോദിച്ചു. പ്രവാചകരേ, മരിച്ചുപോയ നിന്റെ മാതാപിതാക്കള്‍ക്കു വേണ്ടി എനിക്ക്‌ ചെയ്യാവുന്ന വല്ല പുണ്യകര്‍മവുമുണ്ടോ? അവിടുന്ന്‌ പറഞ്ഞു: ഉണ്ട്‌, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. അവരുടെ നരകമോചനത്തിനു വേണ്ടി അല്ലാഹുവോട്‌ തേടുക. അവര്‍ ചെയ്‌ത കരാറുകള്‍ പൂര്‍ത്തീകരിക്കുക, അവരിലൂടെ നിലനില്‌ക്കുന്ന കുടുംബബന്ധം ചേര്‍ക്കുക, അവരുടെ സ്‌നേഹിതരെ ആദരിക്കുക.'' (അബൂദാവൂദ്‌)

മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന രണ്ട്‌ ഹദീസുകളാണിവ. രണ്ട്‌ ഹദീസുകളില്‍ നിന്നും വായിച്ചെടുക്കാവുന്ന മതകീയ തത്വങ്ങളും നിയമങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:

1. വൃദ്ധരായ മാതാപിതാക്കളെ സന്താനങ്ങള്‍ ശല്യമായോ ഭാരമായോ അല്ല കാണേണ്ടത്‌. `ഡിസ്‌പോസിബിള്‍ സംസ്‌കാരം' വ്യാപിച്ചുകൊണ്ടിരിക്കുകയും പഞ്ചായത്തുകള്‍ തോറും വൃദ്ധസദനങ്ങള്‍ ആരംഭിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌ അവശരായ വൃദ്ധ മാതാപിതാക്കള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്ന സന്ദേശം പകര്‍ന്നു തരുന്ന ഈ ഹദീസുകള്‍ക്ക്‌ വലിയ പ്രസക്തിയുണ്ട്‌.

2. മാതാപിതാക്കളെ സ്‌നേഹിച്ചും പരിചരിച്ചും അവര്‍ക്ക്‌ സാന്ത്വനസ്‌പര്‍ശമായി മക്കള്‍ സമീപത്തുണ്ടാകുന്നത്‌ മരണാനന്തരം മക്കള്‍ക്ക്‌ സ്വര്‍ഗപ്രവേശം എളുപ്പമാക്കും.

3. വൃദ്ധരായ മാതാപിതാക്കളെ അവഗണിച്ച്‌ അവരുടെ സങ്കടങ്ങള്‍ക്കും വേദനകള്‍ക്കും വില കല്‌പിക്കാതെ ഭാര്യാസന്താനങ്ങളുടെ സുഖജീവിതത്തില്‍ മാത്രം ശ്രദ്ധയുമൂന്നി ജീവിക്കുന്നവര്‍ക്ക്‌ ഈ ലോകത്ത്‌ താല്‌ക്കാലികവും നൈമിഷികവുമായ `സ്വര്‍ഗം' പണിയാന്‍ സാധിക്കുമായിരിക്കും. പക്ഷെ, പരലോകത്ത്‌ സ്വര്‍ഗപ്രവേശം വിദൂരസാധ്യത മാത്രമായിരിക്കും.

4. അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥ ജീവിത വിജയത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കാനോ വഴിയാധാരമാക്കാനോ തോന്നുകയില്ല.

5. മരണത്തിനപ്പുറത്തേക്കും തുറന്നുകിടക്കുന്ന നന്മയുടെ വാതിലുകളാണ്‌ മാതാപിതാക്കള്‍. മരണാനന്തരവും മാതാപിതാക്കളുമായി ബന്ധപ്പെട്ടു കിടക്കുന്ന അഞ്ച്‌ പുണ്യാവസരങ്ങള്‍ വിശ്വാസികളായ മക്കളുടെ മുമ്പില്‍ തുറന്നുകിടക്കുന്നു. ഈ കാര്യം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നതിലൂടെ മാതാപിതാക്കള്‍ അവരുടെ ജീവിതകാലത്തും അവരുടെ മരണശേഷവും അവരുടെ സഹൃദയരായ മക്കള്‍ക്ക്‌ പുണ്യം നേടാനുള്ള `കല്‌പവൃക്ഷങ്ങ'ളാണ്‌.

6. മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിന്‌ മൂന്ന്‌ സന്ദര്‍ഭങ്ങളുണ്ട്‌. അവരുടെ ജീവിതകാലത്ത്‌ അല്ലാഹുവിന്റെ കാരുണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക, അവര്‍ക്ക്‌ വേണ്ടി മയ്യിത്ത്‌ നമസ്‌കരിക്കുക, നമുക്ക്‌ മുമ്പേ മരിച്ചുപോയ മാതാപിതാക്കളുടെ മഗ്‌ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക എന്നിവയാണവ.

7. ജീവിതകാലത്ത്‌ മറ്റുള്ളവര്‍ക്ക്‌ ഉപകാരപ്പെടുന്ന സഹായങ്ങള്‍, വാഗ്‌ദാനങ്ങള്‍, അമാനത്തുകള്‍ എന്നിവ മരണപ്പെട്ട മാതാപിതാക്കള്‍ നിര്‍വഹിച്ചിരുന്നത്‌ സാമ്പത്തികവും സാഹചര്യവും അനുകൂലമുള്ള മക്കള്‍ തുടര്‍ന്നും നടത്തിക്കൊണ്ടുപോകണം. `ഉപ്പയും ഉമ്മയും നിങ്ങളെയൊക്കെ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ, ഞങ്ങള്‍ക്കതിന്‌ മനസ്സില്ല' എന്ന ചിന്താഗതി കൈവന്ന പുണ്യത്തെ തട്ടിമാറ്റലാണെന്ന്‌ വിശ്വാസികളായ സന്താനങ്ങള്‍ ഓര്‍ക്കണം.

8. മാതാപിതാക്കള്‍ മരിച്ചുപോയെങ്കിലും അവരുടെ സഹോദരങ്ങളും സഹോദര മക്കളും ഉണ്ടെങ്കില്‍ അവരുമായി കുടുംബബന്ധം കാത്തുസൂക്ഷിക്കേണ്ടത്‌ സന്താനങ്ങളുടെ കടമയാകുന്നു. നമ്മുടെ മാതാപിതാക്കള്‍ എന്ന `ഇടക്കണ്ണി' ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നാം പറയുന്നതും അറിയുന്നതുമായ എളാപ്പ, മൂത്താപ്പ, എളേമ, മൂത്തമ്മ അവരുടെ മക്കളായ നമ്മുടെ സഹോദരങ്ങള്‍ എന്നീ ബന്ധങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ! മരണപ്പെട്ട ഉപ്പയുടെയും ഉമ്മയുടെയും ബന്ധുക്കളെ സ്വന്തക്കാരും ബന്ധക്കാരുമായി കണ്ട്‌ നല്ല ബന്ധം സ്ഥാപിക്കുന്നത്‌ മാതാപിതാക്കള്‍ മരിച്ചാലും തുറന്നുകിടക്കുന്ന പുണ്യത്തിന്റെ വാതിലുകളാണ്‌.

9. മരണപ്പെട്ട മാതാപിതാക്കളുടെ ബന്ധുക്കളോട്‌ മാത്രമല്ല, അവരുടെ സ്‌നേഹിതരോടും മക്കള്‍ക്ക്‌ കടപ്പാടുണ്ട്‌. മാതാവിതാക്കളുടെ സ്‌നേഹിതന്മാരാണ്‌ എന്ന ഒറ്റ പരിഗണന വെച്ച്‌ അവരെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യണമെന്നാണ്‌ ഹദീസ്‌ നല്‌കുന്ന ഗുണപാഠം. (മാതാപിതാക്കളുടെ ദുര്‍വൃത്തരായ, മാതാപിതാക്കളെത്തന്നെ വഴിതെറ്റിക്കാന്‍ കാരണക്കാരായ കൂട്ടുകാര്‍ക്ക്‌ ഇത്‌ ബാധകമല്ല.)

10. ദൈവമാര്‍ഗത്തിലുള്ള ധര്‍മസമരത്തിനും പലായനത്തിനും (ജിഹാദിനും ഹിജ്‌റക്കും) സ്വയം സന്നദ്ധരായി വന്ന ഒരു സ്വഹാബിയോട്‌ നബി(സ) ചോദിച്ചു: നിനക്ക്‌ വൃദ്ധരായ മാതാപിതാക്കളുണ്ടോ? അദ്ദേഹം ഉണ്ട്‌ എന്നുത്തരം പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ``നീ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലമാണുദ്ദേശിക്കുന്നതെങ്കില്‍ തിരിച്ചു പോവുക! എന്നിട്ട്‌ നിന്റെ മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്‌തുകൊടുക്കുക.'' അബ്‌ദുല്ലാഹിബ്‌നു അംറുബ്‌നു ആസില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഈ സംഭവവും മേല്‌പറഞ്ഞ കാര്യങ്ങളോട്‌ ചേര്‍ന്ന്‌ വായിച്ചാല്‍ മാതാപിതാക്കള്‍ നമുക്ക്‌ സ്വര്‍ഗത്തിലേക്കുള്ള അകലം കുറച്ചുതരുന്ന പ്രകാശവഴികളാണെന്ന്‌ ബോധ്യപ്പെടും. പക്ഷെ, `ഞാനും എന്റെ കെട്ട്യോളും കുട്ടികളും' എന്ന്‌ മാത്രമായിരിക്കുന്ന സമകാലിക `ലൈഫ്‌ സ്റ്റൈല്‍' മാറ്റാതെ ഈ പ്രകാശവഴിയും നന്മയുടെ വാതിലും കാണാന്‍ കഴിയില്ല!

ഈദുല്‍ ഫിത്വര്‍ ആശംസകള്‍



ആഘോഷങ്ങള്‍ക്ക്‌ മാന്യതയുടെയും മാനവികതയുടെയും മാനങ്ങള്‍ നല്‍കിയത്‌ ഇസ്‌ലാമാണ്‌.എല്ലാത്തരം ബന്ധങ്ങളും മറന്നാടുന്ന ആഘോഷ-ഉത്സവരീതികള്‍ക്ക്‌ പകരം ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു അവസരമായി ആഘോഷങ്ങളെ ഇസ്‌ലാം പരിവര്‍ത്തിപ്പിച്ചു. സ്രഷ്‌ടാവിനെ മറന്നുകൊണ്ടുള്ള ഒരാഘോഷവും അംഗീകരിക്കാവതല്ല. പെരുന്നാള്‍ സുദിനത്തിന്റെ സുവിശേഷം ശ്രവിക്കുന്ന മാത്രയില്‍ വിശ്വാസി പറയുന്നു; അല്ലാഹു അക്‌ബര്‍. സ്രഷ്‌ടാവായ അല്ലാഹുവാണ്‌ അത്യുന്നതന്‍. അവന്റെ താല്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി താന്‍ യാതൊന്നിനും പ്രാമുഖ്യം കാണിക്കില്ല എന്ന വിളംബരം.

ഈദ്‌ പ്രോഗ്രാമുകളുടെ പ്രഥമസംരംഭം ആരാധനതന്നെ. ആബാലവൃദ്ധം ഒത്തുചേരുന്നു. നമസ്‌കരിക്കുന്നു. ഉപദേശം ശ്രദ്ധിക്കുന്നു. ആശംസകള്‍ കൈമാറുന്നു. ബന്ധങ്ങള്‍ പുതുക്കുന്നു. സ്രഷ്‌ടാവുമായുള്ള ബന്ധവും ഒപ്പം സാഹോദര്യവും കുടുംബബന്ധവും എല്ലാം അര്‍ഹിക്കുന്ന ഗൗരവത്തോടെ ചേര്‍ക്കുന്നു. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ തിരക്കുപിടിച്ച മനുഷ്യര്‍ എല്ലാം താല്‍ക്കാലികമായി മാറ്റിവയ്‌ക്കുന്നു. വീട്ടിലേക്ക്‌ എത്തിച്ചേരുന്നു. തന്റെ പിഞ്ചോമന മക്കള്‍, ഭാര്യമാര്‍, നിര്‍ബന്ധിതമായിട്ടാണെങ്കിലും അകന്നുകഴിയേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന വിഷമതകള്‍ക്ക്‌ താല്‍ക്കാലിക വിരാമമിട്ടുകൊണ്ട്‌ കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കള്‍, ബന്ധുമിത്രാദികള്‍.... ഈ ബന്ധമാണ്‌ പെരുന്നാളാഘോഷത്തിന്റെ രണ്ടാമത്തെ ഘടകം. പുത്തനുടുപ്പുകളും മികച്ച ആഹാരങ്ങളും അനാവശ്യമല്ലാത്ത വിനോദങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടുന്നു. അശരണരായി, ശയ്യാവലംബികളായി കഴിയുന്നവരെ ചെന്നുകണ്ട്‌ ആഘോഷഹര്‍ഷം അവര്‍ക്കെത്തിക്കുന്നു. ഇങ്ങനെയാണ്‌ സമൂഹത്തിന്റെ രചനാത്മകമായ ആഘോഷം ഇസ്‌ലാം കാണിച്ചുതന്നത്‌.

ആഘോഷം നിശ്ചയിച്ച പശ്ചാത്തലം പോലും ചിന്തോദ്ദീപകമാണ്‌. മഹാന്മാരുടെ ജനനദിനങ്ങളോ ചരമദിനങ്ങളോ ആണ്‌ പലസമൂഹങ്ങളിലും ആഘോഷത്തിന്റെ സമയം. ശവകുടീരങ്ങളാണ്‌ പലതിന്റെയും വേദി. എന്നാല്‍ ത്യാഗനിര്‍ഭരമായ രണ്ട്‌ ആരാധനാകര്‍മങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇസ്‌ലാം ഈദുകള്‍ നിശ്ചയിച്ചത്‌. ഒന്ന്‌ റമദാനിലെ വ്രതം. മറ്റേത്‌ ദുല്‍ഹിജ്ജയിലെ ഹജ്ജ്‌ കര്‍മം. വ്രതസമാപനമായി കടന്നുവന്ന ഈദുല്‍ഫിത്വ്‌റാണ്‌ നമ്മുടെ മുന്നിലുള്ളത്‌. സമൂഹത്തിലെ പാവപ്പെട്ടവരുടെ അവസ്ഥ ആഘോഷവേളയില്‍ അവഗണിക്കരുത്‌. അതിനു വേണ്ടിയാണ്‌ `നോമ്പുപെരുന്നാളി'നോടനുബന്ധിച്ച്‌ സകാതുല്‍ഫിത്വ്‌റും `ഹജ്ജുപെരുന്നാളി'നോടനുബന്ധിച്ച്‌ ബലികര്‍മവും വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാക്കിയത്‌.

പെരുന്നാളിന്റെ സൈദ്ധാന്തികമോ പ്രായോഗികമോ ആയ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ അധികപേരും തയ്യാറാകുന്നില്ല. കേവല ചടങ്ങുകളായി എല്ലാം നടത്തിത്തീര്‍ക്കുന്നു. സാമ്പത്തിക സുസ്ഥിതിയും സുഭിക്ഷിതയും മൂലം `നമുക്ക്‌ പെരുന്നാളാണ്‌' എന്ന പ്രയോഗം പോലും അസ്ഥാനത്തായിരിക്കുന്നു. ഇതരസമൂഹങ്ങളെ അനുകരിച്ച്‌ പടക്കവും പൂത്തിരിയും മറ്റുമായി പെരുന്നാളിനെ വഴിതിരിച്ചുവിടുന്നു ചിലര്‍. എല്ലാവരും കുടുംബത്തില്‍ ഒത്തുചേരുക എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ പെരുന്നാളിന്‌ `ടൂര്‍' സംഘടിപ്പിക്കുക എന്നത്‌ ഇന്ന്‌ വ്യാപകമായിരിക്കുകയാണ്‌!

ഇതര സമൂഹങ്ങളുമായി സൗഹൃദം പങ്കിടുന്നതിനുള്ള അവസരമായി ഈദ്‌ സുദിനങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്‌. മതനിരപേക്ഷ ഭാരതത്തില്‍ പരസ്‌പരം മനസ്സിലാക്കുക, ഉള്‍ക്കൊള്ളുക എന്നത്‌ അനിവാര്യമാണ്‌. മതവിശ്വാസികള്‍ തമ്മിലെ സൗഹാര്‍ദത്തിന്‌ പേരുകേട്ട കേരളത്തില്‍പോലും ഈദുല്‍ഫിത്വ്‌ര്‍ എന്നതിന്‌ `റംസാന്‍' എന്നാണ്‌ ഇന്നും ഉപയോഗിക്കുന്നത്‌. ചാന്ദ്രമാസങ്ങളിലെ ഒരു മാസമാണ്‌ `റംസാന്‍' എന്നും റമദാനിനു ശേഷമുള്ള ആഘോഷം ഈദുല്‍ഫിത്വ്‌ര്‍ ആണെന്നുമുളള സാമാന്യജ്ഞാനമെങ്കിലും ശരാശരി കേരളീയനു പകര്‍ന്നുനല്‍കാന്‍ ഈയവസരം ഉപയോഗപ്പെടട്ടെ. വ്രതനിര്‍വൃതിയോടെ ഈദുല്‍ ഫിത്വ്‌റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുക.
എല്ലാവര്‍ക്കും YRCയുടെ ഹൃദ്യം നിറഞ്ഞ  ഈദുല്‍ഫുത്വ്‌ര്‍ ആശംസകള്‍. അല്ലാഹു അക്‌ബര്‍... വലില്ലാഹില്‍ഹംദ്‌.

തറാവീഹ് : സുന്നത് പിന്‍പറ്റുക, ബിദ്അത്ത് വെടിയുക


ഖിയാമുല്ലൈല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നമസ്കാരത്തിലെ റകഅത്തുകള്‍ ഒറ്റയില്‍ അവസാനിപ്പിക്കുന്നത്കൊണ്ട് വിത്ര്‍ എന്നും അല്‍പ്പം ഉറങ്ങിയ ശേഷം നമസ്ക്കരിക്കുകയാണെങ്കില്‍ തഹജ്ജുദ് എന്നും റമദാന്‍ മാസത്തിലെ രാവുകളില്‍ നിര്‍വഹിക്കുകയാണെങ്കില്‍ ഖിയാമുറമദാന്‍ എന്നും പറയുന്നു. തറാവീഹ് എന്ന പേര് പില്‍ക്കാലത്ത് പണ്ഡിതന്മാര്‍ നല്‍കിയതാണ്.


അല്ലാഹു പറയുന്നു : "ഭയത്താലും പ്രത്യാശയാലും തങ്ങളുടെ നാഥനോട് പ്രാര്‍ഥിച്ചു കൊണ്ട് അവരുടെ പാര്‍ശങ്ങള്‍ കിടപ്പ് സ്ഥാനങ്ങളില്‍ നിന്നും ഉയരുന്നതാണ്". [സൂറ 32 :16 ]

"അവര്‍ എഴുനേറ്റുനിന്നും സാഷ്ടാംഗംചെയ്തും അവരുടെ രക്ഷിതാവിനു വേണ്ടി രാത്രി കഴിച്ചു കൂട്ടുന്നതാണ്". [സൂറ 25 : 64 ]

പതിനൊന്നു റകഅത്തില്‍ കൂടുതല്‍ ഈ നമസ്കാരം ഒരു കാലത്തും ഒരു സന്ദര്‍ഭത്തിലും നമസ്ക്കരിക്കേണ്ടതില്ല. [ആയിശ (റ) പറയുന്നു : റമദാനിലോ മറ്റു മാസങ്ങളിലോ നബി (സ) രാത്രി നമസ്കാരം 11 റകഅത്തില്‍ കൂടുതല്‍ നിര്‍വഹിച്ചിട്ടില്ല (ബുഖാരി)].

1,3,5,7,9 എന്നിങ്ങനെ ചുരുക്കുന്നതിനു വിരോധമില്ല. ഈരണ്ടു റകഅത്തില്‍ സലാം വീട്ടുന്നതാണ് ഏറ്റവും ഉത്തമം. വിത്'റാക്കിയ ശേഷം സുബഹി നമസ്കാരത്തിന്‍റെ രണ്ട് റകഅത്ത് സുന്നതല്ലാതെ മറ്റൊന്നും നമസ്ക്കരിക്കരുത്. വിതര്‍ ഒരു റകഅത്ത് മാത്രമായി നമസ്ക്കരിക്കലാണ് ഉത്തമം. വിത്റിന്റെ ആദ്യ റകഅത്തില്‍ 'സബ്ബിഹിസ്മ' യും രണ്ടാമത്തെ റകഅത്തില്‍ 'കാഫിറൂന്‍ ' സൂറത്തും അവസാനം 'ഇഖ്'ലാസ്' സൂറത്തും ഓതുന്നത്‌ നബി ചര്യയാണ്.




റമദാന്‍ ആഘോഷമല്ല, അനുഷ്ടാനമാണ്



മൂന്ന്‌ തരം നോമ്പുകാരാണ്‌ സമൂഹത്തില്‍ ഉള്ളത്‌. പാരമ്പര്യമായി നോമ്പിനെ കാണുന്നവര്‍. നിലകൊള്ളുന്ന സമൂഹത്തിന്റെ മാനസികാവസ്ഥക്കനുസൃതമായി നോമ്പെടുക്കുന്നവര്‍. ശഅ്‌ബാനും ശവ്വാലും പോലെ തന്നെയാണ്‌ അവര്‍ക്ക്‌ റമദാന്‍. ഈ നോമ്പിന്‌ ചൈതന്യമുണ്ടാകുകയില്ല. കാലത്തിന്റെ കറക്കത്തില്‍ യാന്ത്രികമായി ചെയ്യുന്നുവെന്ന്‌ മാത്രം. വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ കാലമായി റമദാനിനെ കാണുന്നവരുമുണ്ട്‌. പകല്‍ പട്ടിണി കിടക്കുന്നത്‌ നോമ്പ്‌ തുറക്കുന്നതിന്റെ ആനന്ദം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കും. ഇവിടെയും നോമ്പിന്റെ ദൗത്യം പൂര്‍ണമായി നിര്‍വഹിക്കപ്പെടുന്നില്ല. വിശ്വാസത്തിന്റെയും പ്രതിഫല മോഹത്തിന്റെയും അടിസ്ഥാനത്തില്‍ നോമ്പെടുക്കുന്നവരാണ്‌ മൂന്നാം വിഭാഗം. നോമ്പ്‌ സ്വീകരിക്കപ്പെടുന്നതും അതിലൂടെ ആജീവനാന്ത ഗുണഫലങ്ങള്‍ നേടാന്‍ കഴിയുന്നതും ഇവര്‍ക്ക്‌ മാത്രമാണ്‌. ``വിശ്വാസത്തോടെയും പ്രതിഫലമാഗ്രഹിച്ചും നോമ്പെടുക്കുന്നവന്‌ മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌'' (ബുഖാരി,മുസ്‌ലിം) എന്ന നബിവചനം വ്രതാനുഷ്‌ഠാനത്തിന്റെ ഈ അതുല്യനേട്ടങ്ങളാണ്‌ എടുത്തുകാണിക്കുന്നത്‌. 

റമദാനിനെ വിശദീകരിച്ചുകൊണ്ട്‌ നബി(സ) പറഞ്ഞിരിക്കുന്ന പദപ്രയോഗങ്ങളും അതിന്റെ സംസ്‌കരണമാനങ്ങളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌:``നോമ്പ്‌ ഒരു പരിചയാണ്‌. അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയെപ്പോലെയാണത്‌.'' (ഇമാം അഹ്‌മദ്‌) ``നോമ്പിന്റെ നാളുകളില്‍ അനാവശ്യം പറയുകയോ കോലാഹലമുണ്ടാക്കുകയോ അരുത്‌. ആ രൂപത്തില്‍ ആരെങ്കിലും സമീപിച്ചാല്‍, താന്‍ നോമ്പുകാരനാണെന്ന്‌ അവനോട്‌ പറയുക'' (ബുഖാരി,മുസ്‌ലിം). ``കള്ളവാക്കുകളും അത്തരം പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട്‌ അല്ലാഹുവിന്‌ ഒരു കാര്യവുമില്ല.'' (ബുഖാരി) വ്രതാനുഷ്‌ഠാനം നല്‌കുന്ന സംസ്‌കരണം പ്രാവര്‍ത്തികമാകേണ്ട മേഖലകളാണ്‌ മേല്‍ നബിവചനങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. വിശ്വാസിയുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളുമാണ്‌ ഇങ്ങനെ സംസ്‌കൃതമാകുന്ന മേഖലകള്‍. അനുബന്ധമായി വൈകാരികതകളുംസമീപനങ്ങളും ഇടപെടലുകളും കുറ്റമറ്റതാക്കാനും അവന്‌ കഴിയുന്നു. വ്യക്തിത്വത്തെ സമൂലമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ സംസ്‌കരണ പ്രക്രിയക്ക്‌ മങ്ങലേല്‌ക്കുമ്പോള്‍ അത്‌ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്‌ വര്‍ഷത്തില്‍ ഒരിക്കല്‍ റമദാന്‍ സമാഗതമാകുന്നത്‌. 

ആത്മാവിന്‌ ലഭിക്കുന്ന നവചൈതന്യം പട്ടിണി ദിനങ്ങള്‍ക്ക്‌ ആനന്ദം പകരുന്നു. നോമ്പുകാരന്‌ രണ്ട്‌ ആനന്ദങ്ങള്‍ അനുഭവിക്കാന്‍ കഴിയുമെന്നാണ്‌ മുഹമ്മദ്‌ നബി(സ) പറയുന്നത്‌. നോമ്പു തുറക്കുമ്പോഴുള്ള ആനന്ദമാണ്‌ അതില്‍ ഒന്ന്‌. പരലോകത്ത്‌ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ ആണ്‌ രണ്ടാമത്തേത്‌. നോമ്പിലൂടെ ലഭിക്കുന്ന അതുല്യമായ സൗഭാഗ്യമാണിത്‌. ദീര്‍ഘനേരം പട്ടിണി കിടന്നതിനു ശേഷം ഭക്ഷണം കഴിക്കുന്ന ആര്‍ക്കും ആദ്യത്തെ ആനന്ദം അനുഭവിക്കാം. അതിന്‌ പ്രത്യേകമായ വിശ്വാസമോ സംസ്‌കരണമോ ആവശ്യമില്ല. സ്വയം ശുദ്ധീകരണത്തിന്‌ സഹായകമാകാത്ത നോമ്പ്‌, ഭക്ഷണം കഴിക്കുന്നതോടെ അതിന്റെ പ്രതിഫലവും പൂര്‍ത്തിയായി.


 more read about ramadan click : പുണ്യങ്ങളുടെ പൂക്കാലം
Related Posts Plugin for WordPress, Blogger...

Popular YRC Posts