മരണം സംഭവിക്കുമെന്ന ഓർമ്മ

"ആത്മാവിന്റെ കാര്യത്തിലായിരിക്കണം നീ കൂടുതൽ ശ്രദ്ധിക്കേണ്ടത്‌. മരണം സംഭവിക്കുമെന്ന ഓർമ്മ നിന്നോടൊപ്പം എപ്പോഴും ഉണ്ടാവട്ടെ. ഖബ്‌റാണ് നിന്റെ വീട്‌. നിന്നേയും കാത്തിരിക്കുന്ന ആ വീടിനെക്കുറിച്ചുള്ള ഓർമ്മ നിന്നിൽ നിന്ന് വിട്ടൊഴിയാതിരിക്കണം. തഹജ്ജുദ്‌ നമസ്കാരം നിന്റെ ശീലമാകട്ടെ. രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ റബ്ബിന് ഒരുപാടിഷ്ടമാണെന്ന് റസൂൽ (സ) പഠിപ്പിച്ചിട്ടുണ്ട്‌. അതിനാൽ ആ സമയത്ത്‌ അലസന്മാരെപ്പോലെ നീ ഉറങ്ങരുത്‌. അധികമായി സംസാരിക്കുന്ന നാവും അശ്രദ്ധയും ലൈംഗികമോഹം നിറഞ്ഞ മനസ്സും ദൗർഭാഗ്യത്തിന്റെ ലക്ഷണങ്ങളാണ്. കടുത്ത ആത്മ പരിശീലനം കൊണ്ട്‌ മനോമോഹങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ നിന്റെ അറിവുകളൊന്നും നിനക്ക്‌ ഉപകാരപ്പെടുകയോ നിന്റെ ഹൃദയത്തിൽ പ്രകാശമുണ്ടാവുകയോ ഇല്ല "

ഇമാം ഗസ്സാലി

സൽകർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ

🔹അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് സൽകർമ്മങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യൽ🔹

ഖുര്‍ആന്‍ പറയുന്നു: ”നല്ലതായ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ നൻമയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങൾ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങൾ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.”
(2 Baqara 272)

അബൂഹുറൈറ(റ) നിവേദനം: നബി(സ)പറയുകയുണ്ടായി: ധർമ്മം ചെയ്തത് കാരണമായി ഒരു സ്വത്തിലും കുറവ് വന്നിട്ടില്ല. വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാൾക്കും പ്രതാപം വർദ്ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുവിന്‌വേണ്ടി ആരെങ്കിലും കീഴൊതുങ്ങിയാൽ അയാളെ അല്ലാഹു ഉയർത്തുകതന്നെ ചെയ്യും. ( മുസ്‌ലിം)

By കെ എം ഫൈസി തരിയോട്‌

ഭയമോ ദു:ഖമോ ബാധിക്കാത്ത ജീവിതം

അല്ലാഹുവിൽ പൂർണ്ണമായി വിശ്വാസമർപ്പിക്കുകയും അവന്റെ ഹിതത്തിന്ന് ജീവിതത്തെ വിധേയമാക്കുകയും ചെയ്യുന്ന സത്യവിശ്വാസിക്ക്‌ നേടാൻ കഴിയുന്ന വലിയൊരു സൗഭാഗ്യമാണ് ഭയമോ ദു:ഖമോ ബാധിക്കാത്ത ജീവിതം. സാക്ഷാൽ രക്ഷിതാവിനെ മാത്രം ഭയപ്പെടുന്നതിനാൽ മറ്റു മനുഷ്യരെ ബാധിക്കുന്ന ഭയത്തിൽ നിന്നെല്ലാം അവർ മുക്തരാകുന്നു. അല്ലാഹു ഇഷ്ടപ്പെടാത്തതൊന്നും പറയാതിരിക്കാനും പ്രവർത്തിക്കാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്നതു കൊണ്ട്‌ അവർ ദു:ഖിക്കേണ്ട സ്ഥിതി സംജാതമാവുകയുമില്ല.

അല്ലാഹു പറയുന്നു : "ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.  വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം" [അദ്ധ്യായം 19 യൂനുസ്‌ 62-64]

"ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌" [അദ്ധ്യായം 46 അഹ്‌ഖാഫ്‌ 13,14]

by ചെറിയമുണ്ടം അബ്ദുൽഹമീദ്‌ മദനി

പള്ളി പരിപാലകര്‍ ആരായിരിക്കണം

പള്ളികൾ അല്ലഹുവിന്റെ ഭവനങ്ങളാണ്. അവയെ ആരാധനകളും സന്മാർഗ്ഗ ഉപദേശങ്ങളും കൊണ്ട് പരിപലിക്കണം . അല്ലഹുവല്ലാത്തവരോടുള്ള പ്രാർത്ഥന പോലെയുള്ള വലിയതോ ചെറിയതോ ആയ പാപങ്ങളും അതിൻറെ മഹത്വത്തിന് യോജിക്കാത്ത പ്രവർത്തനങ്ങളും അവിടെ ചെയ്യുന്നത് ഗൗരവമുള്ളതാണ്.

ഖുർആൻ പറയുന്നു : "അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം" [അദ്ധ്യായം 9 തൗബ 18]

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ചെയ്തു : "പതിവായി പള്ളിയില്‍ പോകുന്നവരെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അവന് ഈമാനുണ്ടെന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളു. അല്ലാഹു പറഞ്ഞിട്ടുണ്ട്; 'നിശ്ചയം, അല്ലാഹുവിനും അന്ത്യദിനത്തിലും വിശ്വാസമുള്ളവരേ അല്ലാഹുവിന്റെ പള്ളി പരിപാലിക്കുകയുള്ളു'" [തിര്‍മിദി]

കെ എം ഫൈസി തരിയോട്‌

ഈസാ നബി (അ ) ദൈവമല്ല ,ദൈവപുത്രനുമല്ല

ഈസാ നബി (അ ) ; പ്രവാചകരില്‍ ഒരാള്‍. അദ്ദേഹം ദൈവമല്ല ,ദൈവപുത്രനുമല്ല , മറിച്ച്‌ മഹാനായ മനുഷ്യനും ദൈവത്തിന്റെ ദൂതനും വിശുദ്ധനുമാണ്. ഈസാ നബിയെ ക്രൂശിക്കാന്‍ കഴിഞ്ഞില്ല.

ഖുർആൻ പറയന്നു : "അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും" [അദ്ധ്യായം 4 നിസാ 157 - 159]

by കെ എം ഫൈസി

ഖുർആൻ പഠനം എന്നത്‌ അതിന്റെ അക്ഷരം പഠിക്കലും നിയമം പാഴാക്കലുമല്ല

▫വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?  നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി▫ 
[അദ്ധ്യായം 38 സ്വാദ്‌ 28-29]

വളരെ അനുഗ്രഹീതമായ (ബർക്കത്തുള്ള) ഒരു പുണ്യഗ്രന്ഥമത്രെ ഖുർആൻ. എന്നാൽ കേവലം പുണ്യത്തിനു വേണ്ടി മാത്രം പാരായണം ചെയ്യാൻ വേണ്ടിയല്ല അതു അവതരിപ്പിച്ചതെന്നും അതിന്റെ സന്ദേശങ്ങൾ മനസ്സിലാക്കുകയും അവയെപ്പറ്റി ചിന്തിക്കുകയും ചെയ്യുവാൻ വേണ്ടിയാണ് അവതരിപ്പിച്ചതെന്നും മേൽ വചനങ്ങൾ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. ബർക്കത്തിനു വേണ്ടി മാത്രം ഖുർആൻ പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നവർ പ്രത്യേകം ഓർമ്മിക്കേണ്ടതുള്ള ആയത്തുകളാണിവ.

ഹസൻ ബസരി (റ) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു : "ഖുർആന്റെ അർത്ഥസാരങ്ങൾ അറിയാത്ത കുട്ടികളും അടിമകളുമെല്ലാം അത്‌ വായിക്കുന്നു. അവരതിന്റെ അക്ഷരങ്ങൾ പാഠമാക്കുകയും അതിന്റെ നിയമങ്ങൾ പാഴാക്കുകയും ചെയ്യുന്നു. ഒരാൾ പറഞ്ഞേക്കും; താൻ ഖുർആന്റെ ഒരക്ഷരവും ബാക്കിയില്ലാതെ പഠിച്ചിരിക്കുന്നുവെന്ന്. എന്നാൽ അല്ലാഹുവാണെ സത്യം! അവൻ ഒന്നും പഠിക്കാതെ സകലതും വിട്ടുകളഞ്ഞിരിക്കുകയാണ്. അവന്റെ സ്വഭാവത്തിലോ പ്രവൃത്തിയിലോ അത്‌ പഠിച്ചതിന്റെ ഒരടയാളവും കാണപ്പെടുകയില്ല. സത്യമായും ഖുർആൻ പഠനം എന്നത്‌ അതിന്റെ അക്ഷരം പഠിക്കലും നിയമം പാഴാക്കലുമല്ല. അങ്ങിനെയുള്ളവർ വിജ്ഞാനികളൊ മതസംരക്ഷകരോ അല്ല. അത്തരക്കാരെ അല്ലാഹു വർദ്ധിപ്പിക്കാതിരിക്കട്ടെ!"

by മുഹമ്മദ്‌ അമാനി മൗലവി

തോട്ടത്തിൽ നിന്ന് തീൻ മേശയിലേക്ക്‌ സുരക്ഷിത ഭക്ഷണം

◀ലോക ആരോഗ്യദിന (ഏപ്രിൽ 7) ചിന്തകൾ▶

വിഷമയമായ ഭക്ഷണത്തിൽ നിന്നും അതിലുണ്ടാകുന്ന മാരക രോഗത്തിൽ നിന്നും മോചനത്തിന് "തോട്ടത്തിൽ നിന്ന് തീൻ മേശയിലേക്ക്‌ സുരക്ഷിത ഭക്ഷണം".

ഖുർആൻ പറയുന്നു : "പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത്‌ അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. അതിന്‍റെ വിളവെടുപ്പ്‌ ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത്‌ വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല" [അദ്ധ്യായം 6 അൻആം 141]

"മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന്‌ അനുവദനീയവും, വിശിഷ്ടവുമായത്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു" [അദ്ധ്യായം 2 ബഖറ 168]

by കെ എം ഫൈസി തരിയോട്‌

എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്നോ?

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? 
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ!

പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.  എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു. 

എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും , ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും, സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! 

അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌. 
ഇല്ല. യാതൊരു രക്ഷയുമില്ല.  നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍. അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും. തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും. അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി. 

അദ്ധ്യായം 75 ഖിയാമ 3 - 15

ചിന്തിക്കുന്നവർക്ക്‌ ദൃഷ്ടാന്തമുണ്ട്‌

നിങ്ങള്‍ സന്ധ്യാവേളയിലാകുമ്പോഴും പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക.) 

നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് കൊണ്ട് വരുന്നു. ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് കൊണ്ട് വരുന്നു. ഭൂമിയുടെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം അതിന്നവന്‍ ജീവന്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ട് വരപ്പെടും. 

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. 

ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. 

രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.  

ഭയവും ആശയും ഉളവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. 

അവന്‍റെ കല്‍പനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന് വരുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.

അദ്ധ്യായം 30 റൂം 17 - 25

കുഞ്ഞുങ്ങള്‍ നിങ്ങളുടെ അതിഥികള്‍

ദൈവത്തിന്റെ വരദാനങ്ങളായ കുഞ്ഞുങ്ങള്‍ നിങ്ങളിലൂടെ നിങ്ങള്‍ക്ക് നല്‍കപ്പെട്ട അതിഥികള്‍ മാത്രമാണ്. ആതിഥേയന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട  മര്യാദകളും ബഹുമാനങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും  അര്‍ഹിക്കുന്നു. നല്ല ഇണകളാകുക എന്നതാണ് നല്ല രക്ഷിതാക്കളാകുന്നതിന്റെ ആദ്യ പടി. കുട്ടികളെ ഉപമിച്ചു കൊല്ലുകയും നമുക്കാവശ്യമായ രൂപത്തിലേക്ക് മോള്‍ഡ് ചെയ്‌തെടുക്കുകയും ചെയ്യുക എന്നതിനപ്പുറം ഓരോ കുഞ്ഞിനും  അവരവരുടേതായ ഒരു ഭാഗധേയമുണ്ടെന്നു മനസ്സിലാക്കി ആ ഇടത്തില്‍ പരമാവധി അവര്‍ക്ക് ശോഭിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ തന്റെ  കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ ഓരോ രക്ഷിതാവിനും സാധ്യമാകണം.

അടിച്ചേല്‍പ്പിക്കുക എന്നതല്ല  അവരുടെ താല്‍പര്യത്തിനും അഭിരുചിക്കും ഇണങ്ങുന്ന തരത്തിലുള്ളത് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള  അവസരങ്ങള്‍ അവര്‍ക്ക്  ലഭ്യമാക്കുകയും അവരവരുടേതായ കഴിവുകള്‍ വികസിപ്പിക്കാനുതകന്ന പരിശീലനങ്ങള്‍ നല്‍കുകയും വേണം. സ്‌നേഹവും സുരക്ഷിതത്വ  ബോധവും ഓരോ കുഞ്ഞിനും പരമാവധി അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കണം. മണ്ണ് , മഴ തുടങ്ങി പ്രകൃതിയിലേക്കിറങ്ങി ചെന്നു കൊണ്ട് ബാല്യജീവിതം അനുഭവ സമ്പന്നമാക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍  അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പ്രായത്തിനനുസരിച്ച ലൈംഗിക വിദ്യാഭ്യാസം രക്ഷിതാക്കളില്‍ നിന്നു തന്നെ പകര്‍ന്നു നല്‍കുന്നതില്‍ പിറകോട്ട് പോകാതിരിക്കാന്‍ ഓരോ രക്ഷിതാവും  ശ്രദ്ധിക്കണം.

കടപ്പാട്‌ : സി എ റസാക്ക്

ഈസാ നബി (അ)ന്റെ ജനനം

വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക . അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം .  എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി . അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു . അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു . അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.) അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍ .  അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല . അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു . അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു . അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു . അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു . അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു . അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.  നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക . അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌. 
അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക . ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ. 

അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌. ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?  അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. 

അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌.

അദ്ധ്യായം 19 മറിയം 16 - 34

മദ്യം സാമൂഹിക വിപത്ത്‌

സാമൂഹ്യ ജീർണതയുടെ ദുർമുഖം പൂർണമായി പ്രകടമാകുന്ന വിപത്താണ് മദ്യം. മദ്യം നിലനിൽക്കുന്ന സമൂഹത്തിൽ നന്മയുടെ യാതൊരു അംശവും അവശേഷിക്കുകയില്ല. അതു കൊണ്ടുതന്നെ ഈ വിപത്തിനെതിരെ വിശുദ്ധ ഖുർആന്റെ കൽപന ഇങ്ങനെ :  " സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ചു നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക്‌ വിജയം പ്രാപിക്കാം ". (അദ്ധ്യായം 5 മാഇദ 90)

'കുറ്റകൃത്യങ്ങളുടെ മാതാവ്‌ 'എന്ന് പ്രവാചകൻ (സ) വിശേഷിപ്പിച്ച മദ്യത്തിന്റെ പ്രധാന ഇരകൾ പാവപ്പെട്ട സ്ത്രീകളും കുട്ടികളുമാണ്. മദ്യം സേവിച്ച ഭർത്താക്കന്മാരാൽ വധിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതുമായ സ്ത്രീകളുടേയും പിഞ്ചോമനകളുടേയും കണ്ണുനീരും ചോരയും നക്കിക്കുടിച്ചു കൊണ്ടാണ് നമ്മുടെ രാജ്യത്തെ അബ്‌കാരികൾ തടിച്ചു കൊഴുത്തു നിൽക്കുന്നത്‌. അതിന്റെ പങ്കുപറ്റിക്കൊണ്ടാണ് രാഷ്ട്രീയ നേതാക്കന്മാർ മാന്യന്മാരായി നടക്കുന്നത്‌.

ഇവിടെ നടക്കുന്ന കലാപങ്ങൾ, കൊലവിളികൾ, കുടുംബകലഹങ്ങൾ, ക്വട്ടേഷൻ കൊലകൾ, രാഷ്ട്രീയ കൊലകൾ, വാഹനാപകടങ്ങൾ, സ്ത്രീപീഡനങ്ങൾ തുടങ്ങിയ ഒട്ടനേകം ദുരന്തങ്ങളുടെ പിന്നിൽ മദ്യരാജാവു വർത്തിക്കുന്നു. ഈ യാഥാർഥ്യം അറിയാത്തവരായി ഇവിടെ ആരുമില്ല. ഈ ജീർണതയിൽ നിന്ന് സഹജീവികളെ മോചിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കു പോലും ഇവിടെ ജീവിക്കാൻ പറ്റാത്ത വിധം രാജ്യം മദ്യലോബികളുടെ കൈകളിൽ അമർന്നിരിക്കുന്നു.

ഇവിടെയാണ് ഈ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടിന്റെ പ്രസക്തി എത്ര വലുതാണെന്നും വിലപിടിച്ചതാണെന്നും നമുക്ക്‌ മനസ്സിലാവുന്നത്‌. മഹാകവി ടി ഉബൈദ്‌ ആവശ്യപ്പെട്ടതു പോലെ നമുക്കും സമൂഹത്തോടാവശ്യപ്പെടാം :

വിളക്കു വെക്കുവിൻ; വിളക്കു വെക്കുവിൻ;
വെളിച്ചം കാണട്ടെ, വിളക്കു വെക്കുവിൻ!
അടുത്തു നിന്നിടുമനുജനെപ്പോലും
തടഞ്ഞുവീഴുമാറിരുണ്ടുപോയ്‌ രംഗം.
വിളക്കു വെക്കുവിൻ; വിളക്കു വെക്കുവിൻ
വെളിച്ചം തൂകട്ടെ; വിളക്കു വെക്കുവിൻ.

കടപ്പാട്‌ : എം എം നദ്‌ വി

മുസ്‌ലിം സമൂഹമേ, ജാഗ്രത!!!

കരുനാഗപ്പള്ളിയിൽ മർദ്ദനമേറ്റ്‌ പിടഞ്ഞു മരിച്ച അന്ധവിശ്വാസത്തിന്റെ ഇരയായ പെൺകുട്ടിയും അതിലെ പ്രതിനായകനായ സിദ്ധനും വില്ലനായ ഏജന്റും നോക്കുകുത്തിയായ ഇരയുടെ പിതാവും കാണികളായ സാക്ഷികളും എല്ലാം മുസ്‌ലിം സമുദായത്തിലെ അംഗങ്ങളായിരുന്നു എന്നത്‌ ഏറെ ഖേദകരമാണ്. കാരണം ഈ പൈശാചികത ഇസ്‌ലാമിന്റേയും മുസ്‌ലിംകളുടെയും എക്കൗണ്ടിലേക്കാണ് ചെലവെഴുതപ്പെടുന്നത്‌. യഥാർഥത്തിൽ ഇസ്‌ലാമിൽ ഇങ്ങനെ ഒരു ചികിൽസയുമില്ല. രോഗത്തിന്ന് മരുന്നുണ്ട്‌. ചികിൽസിക്കുക. അല്ലാഹുവോട്‌ ആത്മാർത്ഥമായി പ്രാർഥിക്കുക. ഇതാണ് നബി (സ) പഠിപ്പിച്ച രീതി. 'എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്‌. നിങ്ങൾ ചികിൽസിക്കുക' എന്ന പ്രവാചക വചനം പ്രസിദ്ധമാണ്.

ജിന്ന് ഒരു രോഗാണുവോ രോഗകാരണമോ അല്ല. ആയിരുന്നാൽ പോലും മനുഷ്യന് അതിനെ ഒന്നും ചെയ്യാൻ കഴിയില്ല. മാനസികരോഗം ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ട ഉത്തരം കിട്ടാത്ത ഒരു പുതിയ പ്രശ്നമല്ല. നേരിയ മാനസികാസ്വാസ്ഥ്യം മുതൽ മുഴുഭ്രാന്ത്‌ വരെ ഉണ്ടാകാം. അക്കൂട്ടത്തിൽ മാറുന്നവയും മാറാത്തവയുമുണ്ട്‌. ഫലപ്രദമായ ചികിൽസ ഇന്ന് എമ്പാടും ലഭ്യമാണ്. നാട്ടിലുടനീളം ചികിൽസാ കേന്ദ്രങ്ങളുണ്ട്‌.  ചിലതരം മാനസിക പ്രശ്നങ്ങൾക്ക്‌ കൗൺസിലിംഗ്‌ മതി. കൗൺസിലിംഗ്‌ കേന്ദ്രങ്ങളും കൗൺസിലർമാരും മുസ്‌ലിംകളിൽ തന്നെ ഏറെയുണ്ട്‌. ഇതൊന്നുമറിയാതെ മാനസിക പിരിമുറുക്കം കാണുമ്പോഴേക്ക്‌ കണക്കുകാരെ കാണുകയും അവിടങ്ങളിൽ നിന്നുള്ള ഉപദേശപ്രകാരം ഇറക്കൽ വിദഗ്ധരിലേക്ക്‌ എത്തിച്ചേരുകയും ചെയ്യുന്ന കുറുക്കുവിദ്യ നാശത്തിന്റെ വഴിയാണ്. ആത്മഹത്യാ മുനമ്പി ലേക്കുള്ള യാത്രയാണ്. മാരണം (സിഹ്‌ർ) കൊണ്ട്‌ രോഗമുണ്ടാക്കാൻ കഴിയില്ല. വല്ല രോഗവും മാരണം മൂലമാണെന്ന് തെറ്റിദ്ധരിച്ചാൽ ചികിൽസയായി മാരണം ചെയ്യുന്നത്‌ വൻ പാപമാണ്. മന്ത്രവാദിയും മാരണക്കാരനും ഇസ്‌ലാമിനന്യമാണ്.

മനസ്സുരുകി സ്രഷ്ടാവായ അല്ലാഹുവിന്റെ മുന്നിൽ തന്റെ വേദനകളും വൃഥകളും തുറന്നുവെക്കുന്ന സത്യവിശ്വാസിക്ക്‌ ഒരിക്കലും മന്ത്രവാദിയുടെ ചാട്ടവാറടി ഏൽക്കേണ്ടി വരില്ല. സിദ്ധന്റേയോ ജ്യോൽസ്യന്റേയോ മുന്നിൽ പണം നഷ്ടപ്പെടില്ല. സമയവും സമ്പത്തും മാനവും പലപ്പോഴും ചാരിത്ര്യവും ചിലപ്പോൾ വിലപ്പെട്ട ജീവനും നഷ്ടപ്പെടുത്തുന്ന സിദ്ധകേന്ദ്രങ്ങൾ ഇസ്‌ലാമിന്റേതല്ല. മുസ്‌ലിംകൾക്കതിൽ ഒരു ബന്ധവുമില്ല എന്ന് തുറന്ന് പറയാൻ മതപണ്ഡിതന്മാർ തയ്യാറാവണം. മത - സാമൂഹിക - വിദ്യാഭ്യാസ - രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മുസ്‌ലിം സംഘടനകൾ ഈ ബോധവൽകരണ ദൗത്യം ഏറ്റെടുക്കണം. മുസ്‌ലിം മീഡിയ അന്ധവിശ്വാസ ക്രിമിനലുകളെ തുറന്നുകാണിക്കാൻ രംഗത്തു വരണം. ഈ അരുതായ്മകൾക്ക്‌ മുസ്‌ലിം സമുദായത്തിലെ ഒരു അംഗവും കൂട്ടു നിൽക്കരുത്‌.

കടപ്പാട്‌ : കെ എൻ എം മർക്കസുദ്ദഅ്‌വ

Related Posts Plugin for WordPress, Blogger...

Popular YRC Posts