റമദാന്‍ ആഘോഷമല്ല, അനുഷ്ടാനമാണ്



മൂന്ന്‌ തരം നോമ്പുകാരാണ്‌ സമൂഹത്തില്‍ ഉള്ളത്‌. പാരമ്പര്യമായി നോമ്പിനെ കാണുന്നവര്‍. നിലകൊള്ളുന്ന സമൂഹത്തിന്റെ മാനസികാവസ്ഥക്കനുസൃതമായി നോമ്പെടുക്കുന്നവര്‍. ശഅ്‌ബാനും ശവ്വാലും പോലെ തന്നെയാണ്‌ അവര്‍ക്ക്‌ റമദാന്‍. ഈ നോമ്പിന്‌ ചൈതന്യമുണ്ടാകുകയില്ല. കാലത്തിന്റെ കറക്കത്തില്‍ യാന്ത്രികമായി ചെയ്യുന്നുവെന്ന്‌ മാത്രം. വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ കാലമായി റമദാനിനെ കാണുന്നവരുമുണ്ട്‌. പകല്‍ പട്ടിണി കിടക്കുന്നത്‌ നോമ്പ്‌ തുറക്കുന്നതിന്റെ ആനന്ദം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കും. ഇവിടെയും നോമ്പിന്റെ ദൗത്യം പൂര്‍ണമായി നിര്‍വഹിക്കപ്പെടുന്നില്ല. വിശ്വാസത്തിന്റെയും പ്രതിഫല മോഹത്തിന്റെയും അടിസ്ഥാനത്തില്‍ നോമ്പെടുക്കുന്നവരാണ്‌ മൂന്നാം വിഭാഗം. നോമ്പ്‌ സ്വീകരിക്കപ്പെടുന്നതും അതിലൂടെ ആജീവനാന്ത ഗുണഫലങ്ങള്‍ നേടാന്‍ കഴിയുന്നതും ഇവര്‍ക്ക്‌ മാത്രമാണ്‌. ``വിശ്വാസത്തോടെയും പ്രതിഫലമാഗ്രഹിച്ചും നോമ്പെടുക്കുന്നവന്‌ മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌'' (ബുഖാരി,മുസ്‌ലിം) എന്ന നബിവചനം വ്രതാനുഷ്‌ഠാനത്തിന്റെ ഈ അതുല്യനേട്ടങ്ങളാണ്‌ എടുത്തുകാണിക്കുന്നത്‌. 

റമദാനിനെ വിശദീകരിച്ചുകൊണ്ട്‌ നബി(സ) പറഞ്ഞിരിക്കുന്ന പദപ്രയോഗങ്ങളും അതിന്റെ സംസ്‌കരണമാനങ്ങളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌:``നോമ്പ്‌ ഒരു പരിചയാണ്‌. അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയെപ്പോലെയാണത്‌.'' (ഇമാം അഹ്‌മദ്‌) ``നോമ്പിന്റെ നാളുകളില്‍ അനാവശ്യം പറയുകയോ കോലാഹലമുണ്ടാക്കുകയോ അരുത്‌. ആ രൂപത്തില്‍ ആരെങ്കിലും സമീപിച്ചാല്‍, താന്‍ നോമ്പുകാരനാണെന്ന്‌ അവനോട്‌ പറയുക'' (ബുഖാരി,മുസ്‌ലിം). ``കള്ളവാക്കുകളും അത്തരം പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട്‌ അല്ലാഹുവിന്‌ ഒരു കാര്യവുമില്ല.'' (ബുഖാരി) വ്രതാനുഷ്‌ഠാനം നല്‌കുന്ന സംസ്‌കരണം പ്രാവര്‍ത്തികമാകേണ്ട മേഖലകളാണ്‌ മേല്‍ നബിവചനങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. വിശ്വാസിയുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളുമാണ്‌ ഇങ്ങനെ സംസ്‌കൃതമാകുന്ന മേഖലകള്‍. അനുബന്ധമായി വൈകാരികതകളുംസമീപനങ്ങളും ഇടപെടലുകളും കുറ്റമറ്റതാക്കാനും അവന്‌ കഴിയുന്നു. വ്യക്തിത്വത്തെ സമൂലമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ സംസ്‌കരണ പ്രക്രിയക്ക്‌ മങ്ങലേല്‌ക്കുമ്പോള്‍ അത്‌ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്‌ വര്‍ഷത്തില്‍ ഒരിക്കല്‍ റമദാന്‍ സമാഗതമാകുന്നത്‌. 

ആത്മാവിന്‌ ലഭിക്കുന്ന നവചൈതന്യം പട്ടിണി ദിനങ്ങള്‍ക്ക്‌ ആനന്ദം പകരുന്നു. നോമ്പുകാരന്‌ രണ്ട്‌ ആനന്ദങ്ങള്‍ അനുഭവിക്കാന്‍ കഴിയുമെന്നാണ്‌ മുഹമ്മദ്‌ നബി(സ) പറയുന്നത്‌. നോമ്പു തുറക്കുമ്പോഴുള്ള ആനന്ദമാണ്‌ അതില്‍ ഒന്ന്‌. പരലോകത്ത്‌ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ ആണ്‌ രണ്ടാമത്തേത്‌. നോമ്പിലൂടെ ലഭിക്കുന്ന അതുല്യമായ സൗഭാഗ്യമാണിത്‌. ദീര്‍ഘനേരം പട്ടിണി കിടന്നതിനു ശേഷം ഭക്ഷണം കഴിക്കുന്ന ആര്‍ക്കും ആദ്യത്തെ ആനന്ദം അനുഭവിക്കാം. അതിന്‌ പ്രത്യേകമായ വിശ്വാസമോ സംസ്‌കരണമോ ആവശ്യമില്ല. സ്വയം ശുദ്ധീകരണത്തിന്‌ സഹായകമാകാത്ത നോമ്പ്‌, ഭക്ഷണം കഴിക്കുന്നതോടെ അതിന്റെ പ്രതിഫലവും പൂര്‍ത്തിയായി.


 more read about ramadan click : പുണ്യങ്ങളുടെ പൂക്കാലം
Related Posts Plugin for WordPress, Blogger...

Popular YRC Posts