🔸ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്‍റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു. [അദ്ധ്യായം 9 തൗബ 114]🔸
ഇബ്രാഹിം നബി (അ) തന്റെ പിതാവിനു വേണ്ടി പ്രാർത്ഥിച്ചത് അയാൾ അദ്ദേഹത്തെ ബഹിഷ്കരിക്കുന്ന സന്ദർഭത്തിൽ 'ഞാൻ എന്റെ രക്ഷിതാവിനോട് താങ്കൾക്കു വേണ്ടി പാപമോചനം തേടും' എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു. ശേഷം അല്ലാഹുവിന്റെ ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പിതാവ് നരകവാസിയാണെന്ന് ബോധ്യമായപ്പോൾ ആ ബാധ്യതയിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. നമ്മുടെ സന്താനങ്ങളും ബന്ധുമിത്രാതികളും അല്ലാഹുവിന്റെ നിയമത്തിന്റെ ശത്രുക്കളാണെങ്കിൽ നാം അവർക്ക് വേണ്ടി ആദർശത്തെ ഉപേക്ഷിക്കുകയല്ല മറിച്ച് ആദർശത്തിനു വേണ്ടി അവരെ ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന തത്വത്തിലേക്ക് ഈ സൂക്തം വെളിച്ചം നൽകുന്നു.
എ അബ്ദുസ്സലാം സുല്ലമി